കോട്ടയം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ എയിംസ് ജില്ലയിൽ യാഥാർത്ഥ്യമാകുമോ? ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന മന്ത്രി കെ.മുരളീധരന്റെ പ്രസ്താവന കോട്ടയത്തിന് പ്രതീക്ഷ പകരുകയാണ്. ഏത് സ്ഥലത്തായാലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.. കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളൂരിൽ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ ഭൂമി ലഭ്യമാണെന്ന് കെ.ബിനിമോൻ എം.എൽ.എ അറിയിച്ചിരുന്നു. ഈ നിർദേശം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
വെള്ളൂരിൽ ലഭ്യമാകുക: 700 ഏക്കർ
മെഡിക്കൽ കോളേജിനും സാധ്യത
കോട്ടയം മെഡിക്കൽ കോളേജിന്റെ കൈവശമുള്ള സ്ഥലവും എയിംസിനായി പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി വിഭാഗം ആരംഭിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. 17 കോടി രൂപ ചെലവിൽ ഈ സംവിധാനം ഒരുക്കാനാകും. വിശദമായ പഠനത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയ്ക്ക് മെഡിക്കൽ ലീനിയർ ആക്‌സിലറേറ്റർ യന്ത്രം അനുവദിക്കും.
പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകും.
ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.
വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സെപ്തംബറിൽ പൂർത്തിയാക്കും.
ഉഴൂവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയിൽ പേ വാർഡ് സജ്ജീകരിക്കും.
പുതിയ കെട്ടിടങ്ങൾ
നൂറുദിന പരിപാടിയിൽ മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |