കോട്ടയം: പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില വർദ്ധനവ് സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തെ ഗുരുതരമായി ബാധിക്കുന്നു. പച്ചക്കറി, പാൽ, മുട്ട എന്നിവയുടെ വില വർദ്ധന റെക്കാഡിലായി. ഒരോ കുട്ടിക്കും നിശ്ചയിച്ചിരിക്കുന്ന സബ്സിഡി തുക വർദ്ധിപ്പിച്ചില്ലേൽ തങ്ങൾ പാപ്പരാകുമെന്ന് പ്രഥമാദ്ധ്യാപകർ പറയുന്നു.
അരി മാത്രമാണ് സൗജ്യനമായി നൽകുക. ബാക്കിയെല്ലാം പണം കൊടുത്തു വാങ്ങണം.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ, ഒരു വിദ്യാർഥിക്ക് 6.78 രൂപയാണ് ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിച്ചിരിക്കുന്നത്. അരി ഒഴികെയുള്ള ബാക്കി ഭക്ഷ്യ വസ്തുക്കളെല്ലാം ഈ തുകയിൽനിന്നു വാങ്ങണം. പച്ചക്കറികൾ, കറികൾക്കുള്ള വിഭവങ്ങൾ, എണ്ണ മുതലായവ ഇതിൽ ഉൾപെടും. പച്ചക്കറികൾക്കു വില വർദ്ധിച്ചിട്ടും ഈ തുകയിൽ മാറ്റം വരുത്തിയിട്ടില്ല.
കൂടാത്ത വിഹിതം
6 മുതൽ 8 വരെ ക്ലാസുകളിൽ ഒരു വിദ്യാർഥിക്ക് 10.17 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുകയും അപര്യാപ്തമാണന്ന് അദ്ധ്യാപകർ പറയുന്നു. ഇതിനോടൊപ്പം നൽകേണ്ട പാൽ, മുട്ട എന്നിവയ്ക്കുള്ള സർക്കാർ വിഹിതവും കുറവാണ്. പാലിന് ലീറ്ററിന് 52 രൂപയാണ് സബ്സിഡി. എന്നാൽ, 60 രൂപയ്ക്കും മുകളിലാണ് വിപണിവില. മുട്ടയ്ക്ക് 6 രൂപയാണ് സർക്കാർ നൽകുക. എന്നാൽ, ഇപ്പോൾ മുട്ടയുടെ വിപണി വില 9 രൂപയിലെത്തി. കുട്ടികളുടെ എണ്ണം കൂടുതലായ സ്‌കൂളുകളിൽ മൊത്തവിപണിയിലെ വിലക്കുറവ് ലഭിക്കുമെന്നതിനാൽ ബാദ്ധ്യതയുടെ ഭാരം കുറച്ചു കുറയുമെങ്കിൽ 100 വിദ്യാർഥികളിൽ കുറവുള്ള എൽ.പി,യു.പി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകർക്ക് ഉൾപ്പെടെ താങ്ങാനാവുന്നില്ല ഈ വിലക്കയറ്റം. അദ്ധ്യാപകർ പിരിച്ചെടുത്ത ശേഷം പിന്നീട് എപ്പോഴെങ്കിലുമാണ് പണം ലഭിക്കുക.
ഒരു വിദ്യാർഥിക്കുള്ള സബ്സിഡി
എൽ.പി : 4.07 (കേന്ദ്ര വിഹിതം) + 2.71 (സംസ്ഥാന വിഹിതം)-6.78 രൂപ
യു.പി: 6.10 രൂപ (കേന്ദ്ര വിഹിതം)+4.07 (സംസ്ഥാന വിഹിതം)-10.17 രൂപ
'' കൈയിൽ നിന്ന് പണം ചെലവാക്കുകയാണ്. വർഷങ്ങൾക്ക് മുൻപുള്ള വിഹിതമാണ്. ഇതുവരെ വർദ്ധിപ്പിച്ചിട്ടില്ല''
ജില്ലായിലെ ഒരു പ്രഥമാദ്ധ്യാപിക
ഏറെ വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച സബ്‌സിഡി തുകയാണ് ഇപ്പോഴും നൽകുന്നത്. ഈ തുക അപര്യാപ്തമാണന്ന് അദ്ധ്യാപകർ പറയുന്നു. സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചനുയർന്നിട്ടും സബ്‌സിഡി ഉയർത്താൻ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |