
കോട്ടയം: വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയെങ്കിലും പടിഞ്ഞാറൻ നിവാസികളെ കാത്തിരിക്കുന്നത് ദുരിതത്തിന്റെ മറ്റൊരു അദ്ധ്യായം. നശിച്ച വീട്ടുപകരണങ്ങൾ, ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ, ചെളിനിറഞ്ഞ വീടുകൾ, ഇഴജന്തുക്കളുടെ ശല്യം, പകർച്ചവ്യാധി ഭീഷണി എന്നിവയാണ് ആശങ്കയ്ക്കിടയാക്കുന്നത്. 2018ലെ പ്രളയത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് പല പ്രദേശങ്ങളിലും. മണർകാട്, അയർക്കുന്നം, വിജയപുരം പഞ്ചായത്തുകളിലെ വെള്ളമിറങ്ങിയ വീടുകളിൽ ഇന്നലെ ദുരിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. കഴിയുന്നത്ര സാധനങ്ങൾ ഉയർത്തിവെച്ചിരുന്നെങ്കിലും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദ്യുതോപകരണങ്ങൾ നശിച്ചു. കട്ടിലുകളും കസേരകളും മേശകളും ചെളിമൂടിയ നിലയിലാണ്. വസ്ത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും പലതും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. ചിലരുടെ ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിനെ തുടർന്നുള്ള വെള്ളപ്പൊക്കമായതിനാൽ മൂർഖൻ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകൾ വീടുകളിൽ എത്താൻ സാധ്യതയേറെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |