
കോട്ടയം: പേമാരിയുടെ പേടിമാറി ചിങ്ങത്തിലേയ്ക്ക് അടുത്തതോടെ വസ്ത്രവിപണിയിൽ പ്രതീക്ഷ നെയ്യുകയാണ്. വിലക്കുറവിൽ നാടൻ തനിമയും വേറിട്ട ഡിസൈനുമൊക്കെയാണ് വിപണി കാത്തിരിക്കുന്നത്. വസ്ത്രവിപണിയിൽ 50 ശതമാനത്തിലേറെ വില്പന നടക്കുന്നത് ഓണക്കാലത്താണെന്ന് വ്യാപാരികൾ പറയുന്നു. വൻകിട സ്ഥാപനങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ചിങ്ങമെത്തുന്നതോടെ വിവാഹസീസണാകും. ഇത് വിപണിക്ക് കൂടുതൽ കരുത്താണ്. കസവ് വസ്ത്രങ്ങൾക്കാണ് കച്ചവടം കൂടുതൽ. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. ഇത്തവണ കസവുസാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്റ് വർക്കുകൾ നിറഞ്ഞതും ചിത്രങ്ങൾ തുന്നിയതുമെല്ലാം ആരുടെയും മനസ് കീഴടക്കും.
മൂന്ന് മാസം മുന്നേ ഒരുക്കങ്ങൾ
പുത്തൻ കസവും ഫാഷനും തിരഞ്ഞെടുക്കാൻ മൂന്ന് മാസം മുൻപേ വൻകിട വസ്ത്രശാലകൾ ഒരുക്കം തുടങ്ങി. അന്യസംസ്ഥാനങ്ങളിൽ പോയി നേരിട്ട് കണ്ട് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ഡിസൈൻ ചെയ്യുകയാണ് ഇവർ. ഇതിനൊപ്പം ഓൺലൈൻ പേജുകളിലും വില്പന തുടങ്ങി.
1000 രൂപ മുതലുള്ള കസവു സാരികൾ
ഷർട്ടും മുണ്ടും സാരിയും ഒറ്റ ഡിസൈനിൽ
ഒറ്റക്കളർ ഷർട്ടും ചേരുന്ന മുണ്ടും
ആഘോഷം പൊടിപൊടിക്കും
ഇരുപത് മുതൽ സ്ഥാപനങ്ങളും ക്യാമ്പസുകളും ഓണാഘോഷത്തിന്റെ ഭാഗമാകും. ഓണഘോഷത്തിന് ഓരേ നിറവും പ്രിന്റിംഗുമുള്ള ഷർട്ടും മുണ്ടും സാരിയുമൊക്കെ ബുക്ക് ചെയ്തവരുമുണ്ട്. കോളേജുകളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങളിൽ മുണ്ടിന് 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡുണ്ട്.
പുതിയ ട്രെൻഡുകൾക്കാണ് ഡിമാൻഡ്. ഓണം ആഘോഷിക്കാനും വിവാഹത്തിനും ഓരോ ഡിസൈനിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ഏറെയും.
വിവേക്, വസ്ത്രശാലാ ജീവനക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |