കിടങ്ങൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണം ഇഴയുന്നതിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രതിഷേധിച്ചു. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകാത്തപക്ഷം കിടങ്ങൂർ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തേണ്ടിവരുമെന്ന് യൂത്ത്മൂവ്‌മെന്റ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ യൂത്ത്മൂവ്‌മെന്റ് മീനച്ചിൽ യൂണിയൻ കൺവീനർ ഗോപകുമാർ കെ.ആറിന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. ഇതിനെ തുടർന്ന് യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അരുൺ കുളമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പോലീസിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.
ശ്രീനാരായണീയരുടെ വികാരം വ്രണപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ. 36 കെ 6606 നമ്പർ സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്നാണ് പോലീസിന്റെ വിശദീകരണം. യൂത്ത്മൂവ്‌മെന്റ് യോഗത്തിൽ വൈസ് ചെയർമാൻ സന്തോഷ് പിഴക്, ജോയിന്റ് സെക്രട്ടറി സുമോദ് വളയത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |