
കോട്ടയം: വന്ദേഭാരത് എക്‌സ്‌പ്രസ്, കോട്ടയം റെയിൽവേ സ്റ്റേഷൻ, ശബരിമല... എല്ലാം ഏറ്റുമാനൂർ പേരൂർ സ്വദേശി സന്തോഷിന്റെ കെെവെള്ളയിലുണ്ട്, കരവിരുതിൽ വിരിയുന്ന മിനിയേച്ചറുകൾ.
സ്റ്റിക്കർ വർക്ക് ജോലിക്കിടയിലെ ഇടവേളകൾ സന്തോഷ് പാഴാക്കില്ല. അന്നേരം, ഓരോ മിനിയേച്ചറുകൾ പിറവിയെടുക്കും. ആദ്യം തെർമോക്കോളിലായിരുന്നു പരീക്ഷണം. പിന്നീട് കലാവിരുത് ഫോം ഷീറ്റിലായി. ആദ്യം പിറവിയെടുത്തത് താജ്മഹൽ. സമൂഹമാദ്ധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയതോടെ പിന്നാലെ ട്രെയിനും കപ്പലും ലോറിയും മിലിട്ടറി ട്രക്കും ബുള്ളറ്റുമെല്ലാം കൈത്തഴക്കത്തിൽ അത്ഭുതങ്ങളായി പിറവിയെടുത്തു. ശബരി എക്‌സ്പ്രസിന്റെ മാതൃക കണ്ട് എല്ലാവരും പറഞ്ഞു... സൂപ്പർ! ട്രെയിനിനൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചെറുപതിപ്പും നിർമ്മിച്ചു. ഇനി ടൈറ്റാനിക് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. നാലുവർഷം മുമ്പ് ശബരിമല സന്നിധാനവും മിനിയേച്ചർ രൂപത്തിലാക്കി. ഇതിന് മാസങ്ങളെടുത്തു.
വാഹനങ്ങളുടെ ബോഡി നിർമ്മിക്കാൻ ഫോം ഷീറ്റ്, ഗ്ലാസുകൾക്ക് പോളികാർബണേറ്റ് ക്ലിയർ ഷീറ്റ്, ടയർ സെറ്റിന് എ.സി.പി, അലുമിനിയം ത്രീഏയ്റ്റ് പൈപ്പ്, അക്രിലിക്, പി.വി.സി, തെർമോക്കോൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
മിനിയേച്ചറുകളുടെ വില 2500 മുതൽ 25,000 രൂപ വരെയാണ്. ഒരു മാസം മുതൽ ഒരു വർഷം വരെ നിർമ്മാണത്തിന് സമയമെടുക്കും. മേക്കിംഗ് വീഡിയോ ഉൾപ്പെടെ റെഡിയാക്കും.
ശബരിമല സന്നിധാനം
ഗൂഗിൾ മാപ്പിലെ ടോപ്പ് വ്യൂ മനസിലാക്കി സ്‌കെച്ച് തയ്യാറാക്കി. ശബരിമലയിൽ നേരിട്ടെത്തി പകർത്തിയ ചിത്രങ്ങളുടെ സഹായത്തോടെ ഭിത്തികൾ, പ്ലാറ്റ്‌ഫോം, പതിനെട്ടാംപടി, മകുടം, കൽക്കെട്ട്, വിഗ്രഹങ്ങൾ എന്നിവ ഫോം ഷീറ്റിൽ നിർമിച്ചു. ഫ്‌ളക്‌സ് കിക്ക് പശ ഉപയോഗിച്ച് ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കും. മണിയും കൊടിമരവും പി.വി.സി പൈപ്പിലും മകുടം മുത്തുമാലയിലും കൊടി ക്യാൻവാസ് ഓയിൽ പെയിന്റിംഗിലും നിർമിച്ചു. പൂർണമായും റീസെറ്റ് ചെയ്യാം.
റോയൽ എൻഫീൽഡ് ക്ലാസിക് 'ബുള്ളറ്റ്' 350യുടെ മാതൃക ഒരുക്കാൻ മാസങ്ങളുടെ അദ്ധ്വാനം വേണ്ടിവന്നു.
-സന്തോഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |