
കറുകച്ചാൽ: നെടുംകുന്നത്ത് ഭീതിപരത്തുന്ന രീതിയിൽ വൻ ശബ്ദമുണ്ടാക്കി കാറിൽ അഭ്യാസം നടത്തിയ 17കാരനെ കറുകച്ചാൽ പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ കാറിന്റെ ഉടമയായ പത്തനാട് സ്വദേശിനിയായ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 8.30 ഓടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ കുട്ടി മുളയംവേലി റോഡിലൂടെ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ഏറെദൂരം പിന്തുടർന്നാണ് പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. കറുകച്ചാൽ എസ്.ഐ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി. തുടർന്ന് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കാറിൽ 12 നിയമവിരുദ്ധ രൂപമാറ്റങ്ങൾ കണ്ടെത്തി. വാഹനത്തിന്റെ ശബ്ദ സംവിധാനത്തിലും മറ്റ് ഭാഗങ്ങളിലും നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയിരുന്നതായി പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചശേഷം വാഹനം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |