റെയിൽവേയുടെ നിർദ്ദേശം
നിർമ്മാണ കമ്പനി അവഗണിച്ചു
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 138 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നതിൽ ഗുരുതര അനാസ്ഥ. കെട്ടിടം അപകടാവസ്ഥയിലാണെന്ന് മൂന്നുമാസം മുൻപേ അറിയിച്ചിട്ടും പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് റെയിൽവേ അധികൃതർ ആരോപിച്ചു. ബുധനാഴ്ച ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ അടിഭാഗത്ത് രണ്ട് സെന്റീമീറ്റർ വീതിയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചു. ക്ലോക്ക് ടവറിന് താഴെ പ്രവർത്തിക്കുന്ന ഓഫീസുകൾ മറ്റൊരിടത്തേക്ക് മാറ്റാനും കെട്ടിടം പൊളിച്ചുപണിയാനും നിർമാണക്കമ്പനിയായ റാങ്ക് കൺസ്ട്രക്ഷന് കത്ത് നൽകി. എന്നാൽ കമ്പനി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് റെയിൽവേ പറയുന്നത്. പരിശോധന കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപേ കെട്ടിടം തകർന്നുവീണു.
അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ വടം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിലവിൽ അപകടാവസ്ഥയിലുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ട്രെയിൻ ഗതാഗതം
പുനഃസ്ഥാപിക്കൽ വൈകും
കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്താൽ മാത്രമേ രണ്ടും മൂന്നും ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ. നിലവിൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണം തുടരുന്നതിനാൽ ട്രെയിൻ സർവീസുകൾ വൈകാനിടയുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഗതാഗതം സാധാരണ നിലയിലായതിന് ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും റെയിൽവേ വ്യക്തമാക്കി.
സ്റ്റേഷൻ വികസനത്തിന് കരിനിഴൽ
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനെ വികസിപ്പിക്കാനുള്ള പദ്ധതിക്കു മേൽ കരിനിഴലായി ക്ളോക്ക് ടവർ തകർച്ച. 2024 ജൂണിലാണ് നവീകരണത്തിന്റെ ഭാഗമായി കരാർ നൽകിയത്. ഇതുപ്രകാരം കഴിഞ്ഞ ജൂണിൽ പ്രവൃത്തികൾ പൂർത്തിയാകേണ്ടതാണ്. എന്നാൽ 20 ശതമാനം നിർമ്മാണം പോലും നടന്നിട്ടില്ല. അതിനിടെയാണ് ക്ളോക്ക് ടവറിന്റെ തകർച്ച. കരാറുകാരുടെ അശ്രദ്ധയും വീഴ്ചയും കൊണ്ടാണ് ടവർ തകർന്നതെന്ന ആക്ഷേപം ശക്തമാണ്. റെയിൽവേയുടെ പ്രധാന ടെർമിനൽ കെട്ടിടങ്ങൾക്കുള്ള പൈലിംഗ് പ്രവൃത്തി മുൻ കരുതലില്ലാതെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താതെയുമാണ് ചെയ്യുന്നതെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു.
The 138-year-old clock tower at Kozhikode Railway Station collapsed, prompting allegations of serious negligence. Railway authorities had informed the construction company of its unsafe condition three months earlier, ordering demolition after finding cracks. The company reportedly failed to comply. Train services remain delayed due to debris removal, with a detailed investigation slated once traffic normalizes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |