കോഴിക്കോട്: ജീവിതയാത്രയിൽ ടി.ടി ബഷീറിനെ ശരീരം പരീക്ഷിച്ചത് മൂന്ന് തവണ. എന്നാൽ ഇന്ന് അതിനെയെല്ലാം അതിജീവിച്ച് നിർദ്ധനരായ വൃക്ക രോഗികൾക്ക് തണലായിരിക്കുകയാണ് ഈ 63കാരൻ. 29-ാംവയസിലാണ് കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ വൃക്ക ആദ്യമായി മാറ്റിവയ്ക്കുന്നത്. അതും ഉമ്മ നഫീസയുടെ കാരുണ്യത്തിൽ. 1991 ജൂൺ 11ന് ചെന്നെെയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ ആ വൃക്ക ഒരു വർഷത്തിനുശേഷം ശരീരം തിരസ്കരിച്ചതോടെ 1992ൽ ചെന്നെെയിലെ ഇന്ദ്രാണി സ്വമേധയാ നൽകിയ വൃക്കയുമായി 19 വർഷം. തുടർന്ന് അതും പിണങ്ങിയതോടെ സഹോദരൻ കാസിമിന്റെ കാരുണ്യത്താൽ 2011 നവംബർ 7ന് വീണ്ടും ശസ്ത്രക്രിയ.
ഈ പ്രതിസന്ധിക്കിടയിലും ബഷീർ തള്ളർന്നില്ല. രണ്ടാമത് വൃക്ക മാറ്റിയ ശേഷം ദുബായിലെത്തി അക്കൗണ്ടന്റായി. നിലവിൽ ഒമാനിലും നാട്ടിലും പങ്കാളിത്ത ബിസിനസ് (ഡിപ്പാർട്ട്മെന്റ് സ്റ്റോർ) നടത്തുന്നു. ഇതിനിടെ വൃക്കരോഗികളുടെ പ്രയാസം മനസിലാക്കിയ ബഷീർ പ്രതീക്ഷ ഓർഗൻ റസീപിയന്റ്സ് ഫാമിലി അസോസിയേഷനെന്ന (പോർഫ) ട്രസ്റ്റുണ്ടാക്കി. സ്വകാര്യ ആശുപത്രികളും സന്നദ്ധ സംഘടനകളുമായി ചേർന്ന് വൃക്കരോഗികൾക്കും ഡയാലിസിസ് രോഗികൾക്കും വൃക്ക മാറ്റിവച്ചവർക്കും സഹായങ്ങൾ നൽകുന്നതാണ് ട്രസ്റ്റ്. ഇതിനിടെ രോഗാനുഭവങ്ങളെ പറ്റി ബഷീർ എഴുതിയ 'മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതം' പുസ്തകം പുറത്തിറക്കി. ഇതിന്റെ നാലാംപതിപ്പ് ഉടൻ പുറത്തിറങ്ങും.
ജീവദായിനി
കുടുംബത്തിൽ നിന്ന് ദാതാക്കളുള്ള കേരളത്തിലെ നിർദ്ധനരായ വൃക്കരോഗികൾക്ക് മിംസ് ആശുപത്രിയുമായി ചേർന്ന് സൗജന്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ജീവദായിനി പദ്ധതി ആരംഭിച്ചു. അന്തരിച്ച സിനിമാതാരം സലീംകുമാറാണ് ഉദ്ഘാടനം ചെയ്തത്. കരൾ മാറ്റിവയ്ക്കലിനടക്കം ചികിത്സ ഇളവുകളും മറ്റും ചെയ്യുന്നു. കേരളത്തിലാദ്യമായി സൗജന്യ വൃക്ക,കരൾ രോഗ നിർണയ ക്യാമ്പും നടത്തി. ഭാര്യ സഫിയ. മക്കൾ: മിസ്ഹബ് (ഖത്തർ),ഷെർഹബീൽ (ബിസിനസ്).
കേരളത്തിൽ വൃക്കരോഗികൾ
(ഏകദേശ കണക്ക്)
10 ലക്ഷത്തിൽ 8,000 പേർ
80% ധനശേഷിയില്ലാത്തവർ
2020ൽ....43,740
2024ൽ.....218,410
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |