കോഴിക്കോട്: സിനിമയിൽ താൻ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ജീവനും ആഴവും പകരാൻ സഹായിച്ചത് വായനയും മലയാള സാഹിത്യത്തിലെ മഹത്തായ എഴുത്തുകാരുടെ കൃതികളുമാണെന്ന് ചലച്ചിത്ര താരം ഇന്ദ്രൻസ്. ജീവിതാനുഭവങ്ങളും ഓർമകളും പങ്കുവെക്കുന്ന തന്റെ പുസ്തകമായ ‘ഇന്ദ്രധനുസ്സ്’ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച തനിക്ക് സിനിമയിലെത്തിയ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. തയ്യൽക്കാരന്റെ കത്രികയുടെ തിളക്കത്തിൽ നിന്ന് വെള്ളിത്തിരയുടെ വെളിച്ചത്തിലേക്കുള്ള ആ യാത്രയിൽ ഒരുപാട് പ്രതിസന്ധികളും അവഗണനകളും നേരിടേണ്ടിവന്നു. എന്നാൽ വഴിമധ്യേ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ സ്നേഹവും വിശ്വാസവും പിന്തുണയുമാണ് മുന്നോട്ടുപോകാൻ കരുത്തായത്. ജീവിതത്തെയും മനുഷ്യരെയും കൂടുതൽ അടുത്തറിയാൻ വായന നൽകിയ അനുഭവങ്ങൾ തന്റെ അഭിനയ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയെന്നും ഇന്ദ്രൻസ് പറഞ്ഞു.
എഴുത്തുകാരൻ എം. മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്തു. സാധാരണ ആത്മകഥകളിൽ പലതും വ്യക്തിയെ മഹത്വവത്കരിക്കുന്ന രീതിയിലാണെങ്കിൽ, ‘ഇന്ദ്രധനുസ്സ്’ എഴുത്തുകാരന്റെ എളിമയും ആത്മാർഥതയും നിറഞ്ഞ കൃതിയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ ലളിതമായി പറയുന്ന ഇന്ദ്രൻസിന്റെ ശൈലിയാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി. വർഷ വാസുദേവ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |