കോഴിക്കോട്: രാവിലെ ചെറിയൊരു നടത്തം, ഒരുമിച്ച് പ്രഭാതഭക്ഷണം, ഒടുവിൽ ക്ലാസ് മുറിയിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ച. പതിവ് ഭരണതിരക്കുകളിൽ നിന്ന് മാറി രണ്ടുദിവസം കോഴിക്കോട്ട് ചെലവഴിച്ച് കേരളത്തിനായി പഠിച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭാംഗങ്ങളും മടങ്ങിയത്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടന്ന ‘റീ ഇമാജിനിംഗ് കേരളം’ നേതൃത്വ ശില്പശാല അക്ഷരാർത്ഥത്തിൽ മന്ത്രിമാരുടെ ‘ക്യാമ്പസ് ദിനങ്ങൾ’ കൂടിയായി. നാലിന് രാവിലെ ഐ.ഐ.എം. ക്യാമ്പസിലെത്തിയ മന്ത്രിമാർ രണ്ട് ദിവസവും ക്യാമ്പസിൽ തന്നെയായിരുന്നു. രാവിലെ നടക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും സമയം കണ്ടെത്തി. ഒരുമിച്ച് ഭക്ഷണം കഴിച്ചും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടും ദിവസത്തിന്റെ തുടക്കം. പിന്നാലെ ക്ലാസ് മുറിയിലേക്ക്. അവിടെ കാത്തിരുന്നത് കേരളത്തിന്റെ വികസനത്തിന് പുതിയ ദിശകൾ തേടിയുള്ള ഗൗരവമേറിയ പാഠങ്ങൾ. വിദ്യാർത്ഥികൾ ക്ലാസിലെത്തുന്നതുപോലെ കൃത്യമായി സെഷനുകളിൽ പങ്കെടുത്ത മന്ത്രിമാർ വിദഗ്ധരുടെ അവതരണങ്ങൾ കേട്ടു, സംശയങ്ങൾ ഉന്നയിച്ചു, ചർച്ചകളിൽ സജീവമായി ഇടപെട്ടു.
കൃത്രിമ ബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം, ആരോഗ്യ-ക്ഷേമ വിനോദസഞ്ചാരം, കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യം, സാമ്പത്തിക-ധനകാര്യ സുസ്ഥിരത, സിൽവർ ഇക്കോണമി, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, തലമുറമാറ്റം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് വിവിധ സെഷനുകളിൽ ചർച്ച ചെയ്തത്. ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി ഉൾപ്പെടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ അദ്ധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകൾ നയിച്ചത്. രണ്ടാംദിവസമായ ഇന്നലേയും പഠനത്തിന് ഇടവേളയുണ്ടായില്ല. പഠനം മാത്രമായിരുന്നില്ല കോഴിക്കോട്ടെ രണ്ടുദിവസം. ക്യാമ്പസിലെ അർജുന പഥിൽ മന്ത്രിമാരുടെ ഫോട്ടോ സെഷനും നടന്നു. മുഖ്യമന്ത്രി അശോക വൃക്ഷത്തൈ നട്ടു. ഐ.ഐ.എം. ലൈബ്രറിയിലെ പരമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറിയും മന്ത്രിമാർ സന്ദർശിച്ചു. രണ്ട് ദിവസത്തെ താമസത്തിനിടെ ക്യാമ്പസിന്റെ അന്തരീക്ഷം ആസ്വദിച്ചും പരസ്പരം ആശയങ്ങൾ പങ്കുവെച്ചുമാണ് മന്ത്രിമാർ മടങ്ങിയത്. ഭരണത്തിന്റെ പതിവ് ഫയലുകൾക്കും യോഗങ്ങൾക്കും പകരം രണ്ട് ദിവസം ക്ലാസ് മുറിയിൽ ഇരുന്ന് പുതിയ ആശയങ്ങൾ കേൾക്കാനും പഠിക്കാനും കഴിഞ്ഞതും സംഗമത്തിന്റെ പ്രത്യേകതയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |