കോഴിക്കോട്: വിപണിയിൽ കുതിച്ചുയർന്ന് സവാള വില. മൊത്തവിപണിയിൽ 60 ന് മുകളിലും ചില്ലറ മാർക്കറ്റുകളിൽ 70 രൂപയോളവുമാണ് കിലോയ്ക്ക് വില. ഒരുമാസത്തിനിടെയാണ് സാധാരണക്കാരുടെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഈ വിലക്കയറ്റം.
മഹാരാഷ്ട്രയിലെയും കർണാടകയിലെയും സവാള ഉത്പാദന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറച്ചു. വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ എത്താതായതോടെ വിലക്കയറ്റം രൂക്ഷമായി. ഓണക്കാലത്ത് വിപണിയിൽ സവാളയ്ക്ക് വൻ വിലവർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഓണം കഴിഞ്ഞിട്ടും സവാളയുടെ വില കുറയാത്തത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഉത്സവ സീസൺ കഴിഞ്ഞിട്ടും വിപണിയിൽ വില പിടിച്ചുനിർത്താൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് പാളയം മാർക്കറ്റിൽ 60 രൂപയാണ് സവാളയുടെ ഇന്നത്തെ മൊത്തവ്യാപാര വില. വരും ദിവസങ്ങളിലും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം സാധാരണ നിലയിലാവാതെ വില കുറയില്ലെന്നും അവർ പറയുന്നു. വിപണിയിലെ ഈ വിലക്കയറ്റം തടയാൻ അടിയന്തര ഇടപെടലുകൾ വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
"സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടും. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും. 100 ടൺ സവാള എൻ.സി.സി.എഫ് വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും"
ടി.സിദ്ദിഖ്, കൃഷി മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |