കോഴിക്കോട്: തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക പരിശോധന നടത്തി. ബ്ലൂ ഡയമണ്ട് മാൾ, ഗോകുലം മാൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിലാണ് ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയത്. മാളുകളിൽ വിലവിവരപ്പട്ടിക ഡിജിറ്റൽ സ്‌ക്രീനിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നുതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് മിന്നിമറയുന്ന രീതിയിലായതിനാൽ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. നിയമപ്രകാരം വിലവിവരപ്പട്ടിക സ്ഥിരമായി പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.
ഭക്ഷ്യസാധനങ്ങളുടെ തൂക്കം, അളവ്, ബില്ലിലെ വിവരങ്ങൾ, എം.ആർ.പി, പാക്കേജിംഗ് ചട്ടങ്ങൾ എന്നിവയും പരിശോധിച്ചു. ലീഗൽ മെട്രോളജി നിയമപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി തിയേറ്ററുകളിൽ ഉപയോഗിക്കുന്ന തൂക്ക ഉപകരണങ്ങളുടെ കൃത്യതയും പരിശോധിച്ചു. കൃത്യമായ വെയിംഗ് ഇൻസ്ട്രുമെന്റാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. നിലവിൽ നൽകുന്ന സാധനങ്ങളുടെ അളവിലും തൂക്കത്തിലും ബില്ലിലും വ്യത്യാസമില്ലെന്നും അധികൃതർ വ്യക്തമാക്കി. സോഫ്റ്റ് ഡ്രിങ്കുകൾ, പോപ്കോൺ തുടങ്ങിയവയുടെ അളവിലും എം.ആർ.പിയിലും നിയമലംഘനം കണ്ടെത്താനായില്ല. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾ പ്രകാരം എം.ആർ.പിയേക്കാൾ അധിക വില ഈടാക്കുന്ന സാഹചര്യത്തിലാണ് നിലവിൽ ലീഗൽ മെട്രോളജി വകുപ്പിന് നടപടി സ്വീകരിക്കാൻ കഴിയുക. എന്നാൽ പരിശോധനയിൽ അത്തരത്തിലുള്ള നിയമലംഘനവും കണ്ടെത്താനായില്ല. ഉപഭോക്താക്കൾക്ക് വിലവിവരങ്ങൾ വ്യക്തമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ അല്ലാതെ സ്ഥിരമായ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രജുല, ജില്ലാ സപ്ലൈ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |