കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിൽ സെൻട്രൽ ജയിലുകൾ ഉൾപ്പെടെ നിറയുമ്പോൾ, തടവുകാരെ സമയത്ത്, കോടതിയിലേക്കോ ആശുപത്രിയിലേക്കോ കൊണ്ടുപോകാൻ ഓട്ടോയോ ബസോ പിടിക്കേണ്ട ഗതികേടിൽ ജയിൽ ഉദ്യോഗസ്ഥർ. ആയിരത്തോളം തടവുകാരുള്ള ഇടങ്ങളിൽ ശരാശരി അഞ്ച് വാഹനമെങ്കിലും വേണ്ട ഇടത്ത് സംസ്ഥാനത്തെ 58 ജയിലുകളിലായി 500 ഓളം വാഹനങ്ങളുടെ കുറവാണുള്ളത്. തിരുവനന്തപുരം പൂജപ്പുര - 1,580, തൃശൂർ വിയ്യൂർ -1,117, കണ്ണൂർ - 1,113 പേർ, മലപ്പുറം തവനൂർ - 697 എന്നിങ്ങനെയാണ് നാല് സെൻട്രൽ ജയിലുകളിലെ തടവുകാരുടെ എണ്ണം. മലപ്പുറത്തൊഴികെ എല്ലായിടത്തും ശേഷിയേക്കാൾ കൂടുതലാണ് തടവുകാർ. നാലിടത്തുമായി ആകെയുള്ളത് 8 - 12 വരെ വാഹനങ്ങളാണ്. ജില്ലാ - സബ് ജയിലുകളിൽ കുറഞ്ഞത് വാൻ ഉൾപ്പെടെ രണ്ട് വാഹനമെങ്കിലും വേണം. എന്നാൽ 15 ജയിലുകളിൽ വാഹനങ്ങളേയില്ല. ഇപ്പോൾ, എല്ലാറ്റിനും പ്രദേശത്തെ പൊലീസ് വാഹനങ്ങളെ ആശ്രയിക്കണം.
വൈകും ചികിത്സയും കോടതി നടപടികളും
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തടവുകാരെ മാറ്റുന്നത് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. പൊലീസ് വാഹനങ്ങൾ മറ്റ് ഡ്യൂട്ടികളിലാണെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. തടവുകാരെ കോടതിയിൽ സമയത്ത് ഹാജരാക്കുന്നതും അവരുടെ ചികിത്സയും വരെ വൈകും. തടവുകാരിൽ പലരും രോഗബാധിതരാണ്. പഴക്കമുള്ള വാഹനങ്ങൾ ലേലത്തിൽ വിറ്റ്, മറ്റ് ഫണ്ടും ഉപയോഗിച്ച് പുതിയത് വാങ്ങാനാണ് സർക്കാർ ലക്ഷ്യം.
ഓടിയെത്തില്ല എങ്ങും
സെൻട്രൽ ജയിലിലെ വാഹനങ്ങൾ - 1 - 3 വരെ
15 വർഷത്തിലേറെ പഴക്കമുള്ളവ - 64
വാങ്ങിയ വാഹനങ്ങൾ (2004-2025ൽ) -14
മൂന്ന് മാനദണ്ഡം
ജയിലിന്റെ വലിപ്പം
തടവുകാരുടെ എണ്ണം
കൊണ്ടുപോകേണ്ട ആവശ്യം
വാഹനമില്ലാതെ 15 ജയിൽ
തിരുവനന്തപുരം വിമൺസ് ഓപ്പൺ പ്രിസൺ
ബോർസ്റ്റൽ സ്കൂൾ എറണാകുളം
ജില്ലാ ജയിൽ: പത്തനംതിട്ട, കോട്ടയം
സ്പെഷ്യൽ സബ് ജയിൽ: പൊൻകുന്നം, കോഴിക്കോട്,
സബ് ജയിൽ: ആലപ്പുഴ, കൊയിലാണ്ടി, തിരൂർ, ആലത്തൂർ, ഒറ്റപ്പാലം, പൊന്നാനി, എറണാകുളം, ചാവക്കാട്, വിയ്യൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |