പുൽപ്പള്ളി: കിലോഗ്രാമിന് അറുപതിൽ നിന്ന് തൊള്ളായിരം രൂപയിലേക്ക് കുരുമുളക് വില കുതിച്ചുയരുന്നു. ഒരു കാലത്ത് 'കറുത്ത പൊന്നിന്റെ നാട്' എന്നും 'കേരളത്തിന്റെ ഗൾഫ്' എന്നും അറിയപ്പെട്ടിരുന്ന പുൽപ്പള്ളിയുടെ വീണ്ടെടുപ്പിന്റെ നാളുകളാണ് മുന്നിൽ തെളിയുന്നത്. എൺപതുകളിൽ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാർഷിക മുന്നേറ്റമായിരുന്നു പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലുണ്ടായിരുന്നത്. ഇവിടെ നിന്ന് നിത്യേന നിരവധി ലോഡ് കുരുമുളകാണ് കൊച്ചി വിപണിയിലേക്ക് കയറിപ്പോയിരുന്നത്. ഉയർന്ന ലിറ്റർ വെയിറ്റായിരുന്നു പുൽപ്പള്ളി കുരുമുളകിന്റെ പ്രധാന പ്രത്യേകത. തമിഴ്നാട്ടിൽ നിന്നടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് അന്ന് ഇവിടേക്ക് ഒഴുകിയെത്തിയത്. മിക്ക വീടുകളിലും പത്തും ഇരുപതും സ്ഥിരം തൊഴിലാളികൾ ഉണ്ടായിരുന്നു.
പിന്നീട് കുരുമുളക് തോട്ടങ്ങളിൽ ദ്രുതവാട്ടവും തണ്ടുചീയലും കടന്നുവന്നു. കൂടെയെത്തിയ കടുത്ത വരൾച്ചയും അതിവൃഷ്ടിയും ആയതോടെ പച്ചപ്പു നിറഞ്ഞ തോട്ടങ്ങൾ ഒന്നാകെ കരിഞ്ഞുണങ്ങി. എത്ര ശ്രമിച്ചിട്ടും അഞ്ചു വർഷത്തിൽ കൂടുതൽ ചെടികൾ നിലനിൽക്കാതായി. അങ്ങനെ 'കറുത്ത പൊന്നിന്റെ മണ്ണ്' എന്ന പേര് ചരിത്രത്താളുകളിലേക്ക് മറഞ്ഞു.
തോറ്റുകൊടുക്കാൻ തയ്യാറാകാതെ വീണ്ടും മണ്ണിലിറങ്ങിയ യുവകർഷകരിലൂടെ പഴയ പ്രൗഢി വീണ്ടെടുക്കുകയാണ് ഈ മലയോര മേഖല. പുതിയ സാങ്കേതികവിദ്യകളും അത്യാധുനിക കൃഷിരീതികളും പ്രയോജനപ്പെടുത്തി കുരുമുളക് കൃഷിയിൽ വൻ വിജയമാണ് പുതിയ തലമുറ കൊയ്യുന്നത്. വിപണിയിൽ വില 900 രൂപ കടന്നതോടെ, നഷ്ടപ്പെട്ടുപോയ ആ പഴയ 'പൊൻകാലം' തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പുൽപ്പള്ളിയിലെ കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |