തിരൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വനിതകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി, ടി.ടി, ടൗൺ ടു ടൗൺ സർവീസുകളിലെ പ്രിയദർശിനി പദ്ധതി തിരൂർ, താനൂർ മണ്ഡലത്തിൽ ഉപകാരമാക്കുന്നത് വെറും 20% വനിതകൾക്ക് മാത്രം. തിരൂർ-മലപ്പുറം-മഞ്ചേരി, തിരൂർ - പൊന്നാനി, തിരൂർ - കോഴിക്കോട് തുടങ്ങിയ റൂട്ടിൽ മാത്രമാണ് സ്ത്രീകൾക്ക് ഈ അനുകൂല്യം പ്രയോജനപ്പെടുന്നുള്ളൂ. തീരദേശ മേഖലകളായ കൂട്ടായി - പടിഞ്ഞാറെക്കര, കൂട്ടായി - താനൂർ എന്നീ റൂട്ടിലും തിരൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന രീതിയിൽ വെട്ടം, പുറത്തൂർ, കുറ്റിപ്പുറം, വളാഞ്ചേരി എന്നീ മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ കഴിഞ്ഞ ദിവസം തിരൂർ പൊന്നാനി ഓർഡിനറി ബസ് രണ്ടെണ്ണം സർവീസ് ആരംഭിച്ചെങ്കിലും മറ്റു പ്രദേശങ്ങളിലേക്കാണ് ഇനി കെ.എസ്. ആർ.ടി.സി ഓർഡിനറി സർവ്വീസ് ആരംഭിക്കേണ്ടതെന്ന് യാത്രക്കാരായ വനിതകൾ പറയുന്നു.
ജോലികൾക്കായും ഓഫീസുകൾക്കും, ജില്ല ആശുപത്രിയടക്കം മറ്റു പല ആവശ്യങ്ങൾക്കായും തിരൂർ നഗരത്തെയാണ് ആശ്രയിക്കുന്നത്. കുറ്റിപ്പുറം റൂട്ടിൽ തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലേക്ക് ബലിദർപ്പണത്തിനായി നിരവധി വനിതകൾ എത്തിചേരാറുണ്ട്. ആ റൂട്ടിൽ ഒരു കെ.എസ്.ആർ.ടി.സി പോലും സർവ്വീസ് നടത്തുന്നില്ല. നിലവിൽ ലഭ്യമാകുന്ന സർവ്വീസിനെ കൂടാതെ മറ്റു സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി സി സർവ്വീസ് ആരംഭിക്കണമെണ ആവശ്യം ശക്തമായിരിക്കെ എം.എൽഎ കുറുക്കോളി മൊയ്തീനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് വനിതാ സംഘടനകൾ പറഞ്ഞു. പ്രിയദർശനി സൗജന്യ യാത്ര സൗകര്യം ഉണ്ടായിട്ടു പോലും സാധാരണക്കാരായ വനിതകൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി തിരൂരിന് അനുവദിക്കുവാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അനുവദിക്കുന്ന മുറക്ക് ഏതൊക്കെ റൂട്ടിൽ സർവ്വീസ് നടത്തണമെന്ന് തീരുമാനിക്കുമെന്നും എം.എൽ.എ കുറുക്കോളി മൊയ്തീൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |