
ഇന്ത്യൻ സാങ്കേതികവിദ്യ ആഗോള വിപണിയിലേക്ക്
കൊച്ചി: പ്രവർത്തന മികവിന്റെ ആദ്യ ദശകം പൂർത്തിയാക്കുമ്പോൾ ടെലികോം സേവനദാതാവിൽ നിന്ന് സമഗ്ര ടെക്നോളജി കമ്പനിയായി പരിവർത്തനം ചെയ്യുകയാണ് റിലയൻസ് ജിയോ. നെറ്റ്‌വർക്ക് സോഫ്‌റ്റ്‌വെയർ, ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ, പേറ്റന്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ളൗഡ് എന്റർപ്രൈസ് സൊലൂഷനുകൾ എന്നിവയുടെ വികസനത്തിലാണ് പ്രവർത്തനത്തിന്റെ അടുത്ത ദശകത്തിൽ ജിയോ ഊന്നൽ നൽകുന്നത്. ഇന്ത്യയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജിയോ പ്ളാറ്റ്‌ഫോംസ് മാനേജിംഗ് ഡയറക്‌ടർ ആകാശ് അംബാനി പറഞ്ഞു.
സ്വന്തമായി 5ജി കോർ, ഒ.എസ്.എസ്/ബി.എസ്.എസ് സംവിധാനങ്ങൾ വികസിപ്പിച്ച ജിയോ ഈയിടെ എൻഡ്-ടു-എൻഡ് 5ജി ടെക്നോളജി സ്‌റ്റാക്കിലേക്കും കടന്നിരുന്നു. നടപ്പുവർഷം മാർച്ചിൽ ജിയോയുടെ 5ജി ഉപയോക്താക്കൾ 26.8 കോടി കവിഞ്ഞു. മൊത്തം ഉപയോക്താക്കൾ 52.4 കോടിയിലധികമാണ്. 2022 ഒക്‌ടോബറിൽ ആരംഭിച്ച 5ജി സേവനം 15 മാസത്തിനുള്ളിൽ രാജ്യവ്യാപകമായി ലഭ്യമാക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. കോടിക്കണക്കിന് ഉപയോക്താക്കൾ അടങ്ങിയ ലൈവ് നെറ്റ്‌വർക്ക് സ്വന്തം സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള പരീക്ഷണശാലയായി ജിയോ മാറ്റി.
6,817 പേറ്റന്റുകൾ
2026 മാർച്ച് വരെ ജിയോ പ്ളാറ്റ്‌ഫോംസും അനുബന്ധ സ്ഥാപനങ്ങളും 6,817 പേറ്റന്റുകൾ ഫയൽ ചെയ്തു. ഇതിൽ 1,009 എണ്ണത്തിന് അന്താരാഷ്ട്ര തലത്തിൽ പേറ്റന്റ് ലഭിച്ചു. 2025ലെ പി.സി.ടി അപേക്ഷകളുടെ അടിസ്ഥാനത്തിൽ ആഗോള തലത്തിൽ 12ാം സ്ഥാനമാണ് ജിയോക്ക്. എൻജിനിയറിംഗ്, ടെക്നോളജി വിഭാഗത്തിൽ 11,303 ജീവനക്കാരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |