
ലിസ്‌റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക്
കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് ഘടനയിലും ട്രസ്‌റ്റുകളുടെ നിയന്ത്രണത്തിലും വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുന്ന തീരുമാനവുമായി റിസർവ് ബാങ്ക്. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം നിർദേശം നൽകി. കോർ ഇൻവെസ്‌റ്റ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന ടാറ്റ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് തള്ളിയതാണ് ഗ്രൂപ്പിന് വലിയ തിരിച്ചടിയാകുന്നത്. റിസർവ് ബാങ്ക് സെപ്തംബർ 11ന് അയച്ച കത്തിൽ നിലവിലെ എൻ.ബി.എഫ്.സി അപ്പർലെയർ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇതോടെ ടാറ്റ സൺസിന്റെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) നടത്താൻ ഗ്രൂപ്പ് നിർബന്ധിതരാകും.
2022 സെപ്തംബറിൽ ആർ.ബി.ഐ ടാറ്റ സൺസിനെ എൻ.ബി.എഫ്.സി - അപ്പർലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. മൂന്ന് വർഷത്തിനകം വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്നായിരുന്നു നിർദേശം. 2025 സെപ്തംബറിൽ സമയപരിധി അവസാനിച്ചിട്ടും ടാറ്റ സൺസ് ലിസ്‌റ്റ് ചെയ്തില്ല. കടബാദ്ധ്യത ഒഴിവാക്കി സി.ഐ.സി രജിസ്ട്രേഷൻ പിൻവലിച്ച് ലിസ്‌റ്റിംഗ് ഒഴിവാക്കാനായിരുന്നു നീക്കം. ഇതിനായി 2024ലാണ് ആർ.ബി.ഐക്ക് അപേക്ഷ നൽകിയത്.
ആസ്‌തി 2.01 ലക്ഷം കോടി രൂപ
നടപ്പുവർഷം മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് ടാറ്റ സൺസിന്റെ മൊത്തം ആസ്‌തി ഏകദേശം 2.01 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്കിന്റെ പുതിയ മാനദണ്ഡമനുസരിച്ച് ഒരു ലക്ഷം കോടി രൂപയിലധികം ആസ്‌തിയുള്ള എൻ.ബി.എഫ്.സികൾ അപ്പർലെയറിലാണ്. അതിനാൽ അപ്പർലെയറിൽ നിന്ന് ഒഴിയാൻ ടാറ്റ സൺസിന് കഴിയില്ല.
ട്രസ്‌റ്റുകൾക്ക് 66 ശതമാനം ഓഹരി
ടാറ്റ ട്രസ്‌റ്റുകൾക്ക് ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുണ്ട്. ഷപൂർജി പല്ലോൺജി ഗ്രൂപ്പിന് 18.3 ശതമാനവും ഓഹരിയുണ്ട്. ടാറ്റ സൺസ് ലിസ്‌റ്റ് ചെയ്യുന്നതിനെ ചൊല്ലി ടാറ്റ ട്രസ്‌റ്റുകൾക്കിടെയിൽ അഭിപ്രായ വ്യത്യാസം ശക്തമാണ്.
ലിസ്‌റ്റിംഗ് ഒഴിവാക്കാൻ നോയൽ
ലിസ്‌റ്റിംഗ് ഒഴിവാക്കണമെന്ന നിലപാട് ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ അടക്കമുള്ളവർ സ്വീകരിച്ചത്. നിക്ഷേപത്തിന് മൂല്യം ഉറപ്പാക്കുന്നതിന് ഷപൂർജി പല്ലോൺജി ഗ്രൂപ്പ് ഓഹരികളുടെ ലിസ്‌റ്റിംഗിനെ അനുകൂലിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |