കുട്ടികളിൽ വ്യാപകം
കാളികാവ്: മലയോര പ്രദേശത്ത് കുട്ടികളിൽ പനിയും ചുമയും വ്യാപകം. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് ബെഡ്ഡില്ലാത്ത അവസ്ഥയുണ്ട്.
കാലവർഷാരംഭത്തോടെ പടർന്നു പിടിച്ച പനിയും മഞ്ഞപ്പിത്തവും നിയന്ത്രണവിധേയമായ ശേഷം ആഗസ്റ്റ് മാസം മുതലാണ് കുട്ടികളിൽ വ്യാപകമായി പനിയും ചുമയും പടർന്നു പിടിച്ചത്. ജില്ലയിൽ മലയോര മേഖലയിലാണ് വ്യാപകമായി കുട്ടികളിൽ രോഗം കണ്ടുവരുന്നത്.
ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മാത്രം ദിനേന മൂവായിരത്തോളം കുട്ടികൾ പനിയും ചുമയുമായി ചികിത്സ തേടിയെത്തുന്നതായാണ് കണക്ക്.ആദിവാസി മേഖലകളിലും രോഗം കൂടുതലായി കണ്ടുവരുന്നു.
കഫമില്ലാത്ത വരണ്ട ചുമയാണ് കുട്ടികളിൽ കണ്ടുവരുന്നത്. മരുന്ന് കഴിച്ചാലും ഏതാനും ദിവസം നീണ്ടു നിൽക്കും.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച മരുന്ന് കഴിച്ച് രോഗം സുഖപ്പെട്ടതിന് ശേഷവും വീണ്ടും രോഗം കുട്ടികളിൽ കണ്ടുവരുന്നുണ്ട്.
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിഷ്യൽ (ആർ.എസ്.വി)വൈറസ്സാണ് കുട്ടികളിൽ രോഗമുണ്ടാക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു .ഇൻഫ്ളുവെൻസ എ.ബി. വൈറസുകളും കുട്ടികളിൽ കടുത്ത പനിയും ചുമയുമുണ്ടാക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
രോഗികളായ കുട്ടികളിൽ താൽക്കാലിക ആശ്വാസം കാണുമ്പോൾ കുട്ടികളെ പല രക്ഷിതാക്കളും സ്‌കൂളിലും അങ്കണവാടികളിലും അയക്കുന്നതും രോഗം വ്യാപകമായി പടരാൻ ഇടയാക്കുന്നത്.
കിടത്തിചികിത്സയില്ല
പനിയും ചുമയും പടരുന്നതിനിടെ കാളികാവ് സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയില്ലാത്തത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു.
രാത്രികാല ഡോക്ടർ സേവനമില്ലാത്തതാണ് കിടത്തി ചികിത്സയില്ലാത്തതിന് കാരണം
പകൽ സമയം ഡോക്ടർമാർ റിസ്‌ക്കെടുത്ത് ചുരുക്കം ചിലരെ അഡ്മിറ്റ് ചെയ്യുന്നുണ്ട്.
ആദിവാസികൾ ധാരാളം ചികിത്സതേടിയെത്തുന്ന കാളികാവ് ആശുപത്രിയിൽ രാത്രി കാല ഡോക്ടർ നിയമനത്തിനു വേണ്ടി ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ ശ്രമം നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |