SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കാട്ടുപന്നി നശിപ്പിച്ചത് കർഷകന്റെ 130 വാഴ

vazha
കിഴക്കഞ്ചേരി കണ്ണംകുളം ചിറ്റയിൽ മണമേൽ മാർട്ടിന്റെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.

വടക്കഞ്ചേരി: മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷം. കിഴക്കഞ്ചേരി കണ്ണംകുളം ചിറ്റയിൽ മണമേൽ മാർട്ടിന്റെ 130 വാഴകളാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികളുടെ ആക്രമണത്തിൽ പൂർണമായും നശിച്ചത്. വൻതുക മുടക്കി കൃഷി ചെയ്ത വാഴകൾ കുലവന്നു തുടങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. കൂട്ടമായി എത്തിയ കാട്ടുപന്നികൾ ആദ്യം അമ്പതോളം വാഴകൾ മറിച്ചിട്ടു. തുടർന്ന് ഘട്ടംഘട്ടമായി ആക്രമണം തുടർന്നതോടെ മാർട്ടിന്റെ പറമ്പിലെ മുഴുവൻ വാഴകളും നശിച്ചു. സംഭവത്തിൽ ഇതുവരെ യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് കർഷകൻ പറയുന്നു. കടം വാങ്ങിയും വായ്പയെടുത്തും കൃഷി ചെയ്യുന്ന കർഷകർക്ക് വിളകൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള ചെലവും കൂടുതലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കുഴി, പനംകുറ്റി, കണച്ചിപ്പരുത, വാൽക്കുളമ്പ്, ഒറവത്തൂർ, ചിറ്റ, തെണ്ടിയാംപാറ, കണ്ണംകുളം, അവിഞ്ഞി തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം പതിവായി. കാട്ടുപന്നി, കാട്ടാന തുടങ്ങി വന്യജീവികളുടെ ആക്രമണം കാരണം പല കർഷകരും കൃഷി ഉപേക്ഷിക്കാൻ പോലും നിർബന്ധിതരായി. കാട്ടുപന്നി ആക്രമണത്തിൽ കിഴക്കഞ്ചേരി പാടങ്ങളിൽ കൊയ്ത്തിന് പാകമായ നെല്ലും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി ഉണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നാണ് കർഷകരുടെ ആരോപണം. സ്‌പോർട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തോക്കുകൾ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവയ്ക്കാൻ പാടില്ലെന്ന സർക്കാർ നിർദേശം നിലവിലുണ്ടായതിനാൽ പ്രശ്നപരിഹാരത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കർഷകരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL