പാലക്കാട്: പ്രതീക്ഷിച്ചത്ര വേനൽമഴ ലഭിച്ചില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ ഒന്നാംവിള നെൽക്കൃഷിക്ക് ഒരുക്കം തുടങ്ങി. താങ്ങുവിലയ്ക്ക് നെല്ലുസംഭരിച്ച സപ്ലൈകോ കഴിഞ്ഞ സീസണിലെ പണം ഇതുവരെയും പൂർണമായും കൊടുത്തുതീർത്തിട്ടില്ല. ജില്ലയിൽ ഒന്നാം വിള സാധാരണ പൊടിവിത നടത്തിയാണ് കൃഷിയിറക്കുന്നത്. വിഷു കഴിഞ്ഞ ഉടനെ കാലാവസ്ഥ അനുകൂലമായാൽ കർഷകർ പാടങ്ങളിൽ കൃഷിപ്പണികൾക്ക് തുടക്കം കുറിക്കുന്നത് പതിവാണ്. കാലവർഷത്തിന് മുന്നോടിയായി കഴിഞ്ഞയാഴ്ചയോടെ പലയിടത്തും വേനൽമഴ ലഭിച്ചതോടെ പൊടിവിത ഉപേക്ഷിച്ച് ഞാറ്റടി ഒരുക്കേണ്ടി വരുമെന്നാണ് ഭൂരിഭാഗം കർഷകരും പ്രതിക്ഷിച്ചത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മഴ വിട്ടുനിന്നതിനാൽ വയലുകളിലെ ഈർപ്പം കുറഞ്ഞതോടെ പൊടിവിത നടത്തിയാണ് ഒന്നാം വിളയിറക്കുന്നത്. ഞാറ്റടി തയാറാക്കി ഞാറ് പറിച്ച് നടുന്നത് കൃഷിച്ചെലവ് ഇരട്ടിപ്പിക്കും. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി ഒന്നാം വിളയ്ക്ക് ഉപയോഗിക്കുന്നത്.
ഒന്നാംവിളയ്ക്ക് മൂപ്പ് കുറഞ്ഞ ഇനങ്ങൾ
ഒന്നാംവിളയിൽ ഹ്രസ്വകാല മൂപ്പുള്ള ജ്യോതി, കാഞ്ചന, മനുരത്ന എന്നീ ഇനങ്ങളും മദ്ധ്യകാല മൂപ്പുള്ള ഉമയും കൃഷിയിറക്കണമെന്ന് പാലക്കാട്ടെ കർഷകർക്ക് ലഭിച്ച നിർദേശം. ആലത്തൂർ സ്റ്റേറ്റ് സീഡ് ഫാമും പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ സ്റ്റാർട്ടപ് സംരംഭമായ റെവിൻ കൃഷിയും ചേർന്നാണ് 2026-ലെ ‘നെല്ലിലെ ഒന്നാം വിള- കീട-രോഗ കാലാവസ്ഥാ കലണ്ടർ' തയ്യാറാക്കിയത്. കളശല്യം കുറഞ്ഞ പാടങ്ങളിൽ പൊടിവിത നടത്താം. മേയ് അവസാനം വിതച്ചാൽ സെപ്തംബർ അവസാനത്തോടെ കൊയ്തെടുക്കാം. വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നേരത്തേയുള്ള നടീലാണ് ഉചിതം. നടീൽ രീതിക്ക് ഇൗ ആയാഴ്‌ചതന്നെ ഞാറ്റടി തയ്യാറാക്കണം. ജൂൺ 10-നും 15-നും ഇടയിൽ നടീൽ പൂർത്തിയാക്കിയാൽ ഒക്ടോബർ ആദ്യവാരം കൊയ്ത്ത് അവസാനിപ്പിച്ച് രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം. കാലംതെറ്റിയുള്ള കാലാവസ്ഥയിൽ കർഷകനെ സഹായിക്കാനാണ് പാലക്കാട് ഐഐടിയുടെ അഗ്രി ടെക് സ്റ്റാർട്ടപ്പായ റെവിൻ വികസിപ്പിച്ചത്. സെൻസറുകൾ വഴി ഈർപ്പം, താപനില, കാറ്റിന്റെ ഗതി, മഴയുടെ അളവ്, സൂര്യപ്രകാശം, ബാഷ്പമർദം എന്നിവ പരിശോധിച്ചാണ് കലണ്ടർ തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |