പാലക്കാട്: മഴ മാറി മാനം തെളിഞ്ഞു. പാലക്കാട് ജില്ലയിൽ വീണ്ടും ചൂട് കടുക്കുന്നു. ഇത്തവണ കേരളത്തിൽ ലഭിക്കേണ്ട കാലവർഷത്തിൽ 24 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 2009ന് ശേഷം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷങ്ങളിലൊന്നാണിത്. മൺസൂൺ കടന്നുപോകുന്ന സെപ്തംബറിലും മഴ കനിഞ്ഞില്ലെങ്കിൽ കാർഷിക മേഖലയെ അത് വൻതോതിൽ ബാധിക്കും. വരുംമാസങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്തിന് വഴിതെളിക്കും.
ജൂൺ ഒന്നുമുതൽ സെപ്തംബർ 5 വരെയുള്ള ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും മൺസൂണിൽ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് മഴ പെയ്തത് വയനാടാണ്. 52 ശതമാനമാണ് മഴക്കുറവ്, ഇടുക്കിയിൽ 45 ശതമാനം കുറവുണ്ട്. പാലക്കാട് ജില്ലയിൽ 25ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്തംബറിൽ സംസ്ഥാനത്താകെ മഴ കുറഞ്ഞ് താപനില വർദ്ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ ദുർബലമായതോടെ വിവിധ ഭാഗങ്ങളിൽ വേനലിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്.
ചതിച്ചത് ജൂൺ; കാരണം 'എൽ നിനോ'
ജൂൺ മാസം വലിയ തോതിൽ ചതിച്ചു. 36 ശതമാനമായിരുന്നു ആ മാസത്തെ മഴക്കുറവ്. ജൂലായിൽ ഒരു ശതമാനം അധികം മഴ ലഭിച്ചെങ്കിലും ആശ്വാസം നീണ്ടുനിന്നില്ല. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സമുദ്രജലം അസാധാരണമായി ചൂടാകുന്ന 'എൽ നിനോ' പ്രതിഭാസമാണ് ഇക്കുറി മഴ കുറയാൻ പ്രധാന കാരണം. എൽനിനോ തുടരുന്നതിനാൽ പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉയർന്ന സമു ദ്രോപരിതല താപനില തുടരുന്നതാണ് ചൂട് കൂടാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |