
പത്തനംതിട്ട : ചുറ്റും അട്ടിയടുക്കിയിരിക്കുന്ന മാലിന്യം നിറച്ച ചാക്കുകൾ. ഇതിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം. ഇതിൽ കൊതുകും കൂത്താടിയും പുഴുക്കളും. ദുർഗന്ധ പൂരിതമായ അന്തരീക്ഷം. പത്തനംതിട്ട നഗരസഭയുടെ ആധുനിക അറവുശാലയുടെ പരിസരമാണിത്. മൂക്കുപൊത്താതെ ഒരുനിമിഷം പോലും നിൽക്കാൻ കഴിയാത്ത തരത്തിൽ വൃത്തിഹീനം. അറവുശാലയോട് ചേർന്നാണ് വാതക ശ്മശാനവും പൊതുസെമിത്തേരിയും. നഗരത്തിലെ ഇറച്ചിവിൽപ്പന കേന്ദ്രങ്ങളിലേക്കുമുള്ള ആടുമാടുകളെ ഇവിടെയെത്തിച്ചാണ് യന്ത്രസഹായത്തോടെ കശാപ്പു ചെയ്യുന്നത്. പത്തനംതിട്ട റിംഗ് റോഡിൽ അബാൻ ജംഗ്ഷനും അഴൂർ ജംഗ്ഷനുമിടയിലാണ് അറവുശാല. ലക്ഷങ്ങൾ ചെലവിട്ട് 2019 ആഗസ്റ്റ്
17നാണ് നഗരസഭ ആധുനിക അറവുശാല സ്ഥാപിച്ചത്.
പരിശോധനയില്ല
ഭക്ഷണത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ അറവുശാലയിൽ പാലിക്കുന്നില്ല. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് കശാപ്പ്. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടോ എന്നും കശാപ്പ് ചെയ്തതിന് ശേഷം ഇറച്ചി ഭക്ഷ്യയോഗ്യമാണോ എന്നും അംഗീകൃത മൃഗഡോക്ടർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം. എന്നാൽ പത്തനംതിട്ടയിൽ ഇത്തരം പരിശോധന നടക്കുന്നില്ല.
ദിവസം 7 മുതൽ 15 മൃഗങ്ങൾ വരെ
ഒരു ദിവസം ശരാശരി ഏഴു മാടുകളേയും അവധി ദിവസങ്ങൾ 10 മുതൽ 15 മാടുകളേയുമാണ് പത്തനംതിട്ടയിൽ കശാപ്പു ചെയ്യുന്നത്. ഇതിനു പുറമേ ആടുകളേയും ഇവിടെ കാശാപ്പു ചെയ്യുന്നുണ്ട്. പുലർച്ചെ രണ്ടു മുതലാണ് പ്രവർത്തനം. അന്യസംസ്ഥാനക്കാരാണ് തൊഴിലാളികൾ.
വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവുശാല. രോഗബാധയുള്ള ആടുമാടുകളെ കണ്ടെത്താൻ ഇവിടെ യാതൊരു പരിശോധനയുമില്ല. ഇത് ഗുരുതര വീഴ്ചയാണ്. പരിശോധനയ്ക്ക് യോഗ്യതയുള്ള മൃഗഡോക്ടറെ നിയോഗിക്കണം.
അനീഷ്.പി.കെ
നഗരസഭ പ്രതിപക്ഷനേതാവ്
ആധുനിക അറവുശാല സ്ഥാപിച്ചത് 2019ൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |