കൂടൽ : കൂടൽ ജംഗ്ഷനിൽ കേരള ബാങ്കിന് എതിർവശത്തുള്ള 52 നമ്പർ റേഷൻ കടയിൽ ഈ മാസത്തെ റേഷൻ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി .എന്നാൽ സപ്ലൈക്കോ ഗോഡൗണിൽ നിന്ന് സാധനങ്ങൾ എത്തിയില്ലെന്നാണ് റേഷൻ കടയുടമ പറയുന്നത് .എല്ലാ മാസവും പന്ത്രണ്ടാം തീയതിക്ക് മുമ്പ് എത്തിയിരുന്ന സാധനങ്ങൾ ജൂൺ 23 ആകുമ്പോഴും എത്തിച്ചിട്ടില്ലത്രേ. .നിലവിൽ കടയിൽ കഴിഞ്ഞ മാസത്തെ സ്റ്റോക്കിലുള്ള വെള്ളരിയും പച്ചരിയുമാണ് ഉള്ളത് .ആളുകൾ കൂടുതലായും വാങ്ങുന്ന ആട്ടയും കുത്തരിയും ലഭിക്കാത്തത് മൂലം ഈ റേഷൻകടയിലെ സ്ഥിരം ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ് .സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും റേഷനെ മാത്രം ആശ്രയിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങൾക്ക് ഇത് ബുദ്ധിമുട്ടായി മാറി .കുടലിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഓട്ടോക്കൂലി കൊടുത്ത് റേഷൻ കടയിൽ എത്തുന്ന ശാരീരിക അവശതകളുള്ള വയോധികർ വേണ്ട സാധനങ്ങൾ ഇല്ലെന്നറിഞ്ഞു മടങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച .എന്നാൽ ഇത് സപ്ലൈ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമല്ലെന്നും എല്ലാ മാസവും ഒന്നാം തീയതി മുതൽ പതിനഞ്ചാം തീയതിക്കകം സപ്ലൈ ഓഫീസിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് പ്രകാരം റേഷൻ കടകളിലേക്ക് ഗോഡൗണിൽ സാധനം എത്താറുണ്ടെന്നും എന്നാൽ ഈ മാസം പതിനഞ്ചു വരെ ഗോഡൗണിൽ നിന്ന് റേഷൻ കടയിലെത്തിക്കുന്ന കോൺട്രാക്ടർമാർ സമരത്തിലായിരുന്നെന്നുമാണ് കോന്നി താലൂക്ക് സപ്ലൈ ഓഫീസർ പറയുന്നത് .ഫെബ്രുവരി മുതൽ മേയ് വരെ ഇവർക്ക് ലഭിക്കേണ്ട തുക ലഭിച്ചിട്ടെന്നാണ് വിവരം .എന്നാൽ ഈ തുകയിൽ കുറച്ചു തുക ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും വാതിൽപ്പടി വിതരണം പുനരാരംഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായി നടപടി സ്വീകരിക്കുമെന്നും ഇന്നോ നാളെയോ കടയിൽ സ്റ്റോക്ക് എത്തുമെന്നും കോന്നി താലൂക്ക് സപ്ലൈ ഓഫീസർ കേരളകൗമുദിയോട് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |