
പ്രമാടം : ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ പ്രമാടം ഗ്രാമപഞ്ചായത്തിൽ ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങി. ബന്ദിപ്പൂക്കൾ ന്യായവിലയിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. കുടുംബശ്രീകളുടെയും വിവിധ കർഷക ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഏക്കറുകണക്കിന് സ്ഥലത്താണ് ഇത്തവണ ബന്ദിച്ചെടി കൃഷി ചെയ്യുന്നത്. കാട്ടുപന്നി ഭീഷണിയും വലിയ പരിപാലന ചെലവും ഇല്ലാത്ത കൃഷിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ടുവർഷം മുമ്പാണ് പഞ്ചായത്ത് ബന്ദിപ്പൂഗ്രാമം പദ്ധതി തുടങ്ങിയത്. ഇത്തവണ കൂടുതൽ ആളുകൾ ബന്ദിച്ചെടി കൃഷിയിലേക്ക് ഇറങ്ങിയതോടെ ഇവർക്ക് ആവശ്യാനുസരണം തൈ എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ എല്ലാവാർഡുകളിലും വലുതും ചെറുതുമായ ഒട്ടേറെ ബന്ദിച്ചെടി തോട്ടങ്ങൾ ഇതോടകം സജ്ജമായി കഴിഞ്ഞു. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കളുടെ തൈകളാണ് നട്ടിരിക്കുന്നത്.
അത്തം മുതൽ വിപണിയിൽ എത്തും
ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ ന്യായവിലയിൽ നല്ല നാടൻ ബന്ദിപ്പൂക്കൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഓണക്കാലത്ത് അത്തപ്പൂവിടലിനും മറ്റ് അലങ്കാരങ്ങൾക്കും മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്ന പ്രമാടത്തുകാർ ഇപ്പോൾ നാട്ടിലെ പൂക്കളാണ് ഉപയോഗിക്കുന്നത്. രണ്ടുവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ഇപ്പോൾ നാടാകെ വ്യാപിച്ചിട്ടുണ്ട്.
വലിയ പിന്തുണ
വന്യജീവി ആക്രമണ ഭീഷണിയില്ലാത്തതിനാലും നല്ലവിളവും ന്യായവിലയും ലഭിക്കുമെന്നതിനാലും പദ്ധതിക്ക് വലിയ പിൻതുണയാണ് ലഭിക്കുന്നത്.
പഞ്ചായത്ത് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |