തിരുവല്ല : മരം മുറിക്കുന്നതിനിടെ കൂറ്റൻ മരക്കൊമ്പിനിടയിൽ കാലുകുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. മുത്തൂർ ചൂരക്കുന്നത്ത് ശൈലേഷിന്റെ വീട്ടിലെ മാവ് മുറിക്കുമ്പോൾ കവിയൂർ സ്വദേശിയായ തൊഴിലാളി രാജന്റെ (35) ഇടതുകാലിനാണ് സാരമായി മുറിവേറ്റത്. മുൻസിപ്പൽ ഒന്നാംവാർഡ് മുത്തൂർ - വടക്കേടത്തുപടി റോഡരികിലെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. മെഷീൻവാൾ ഉപയോഗിച്ച് മുറിച്ച 80 ഇഞ്ച് വലിപ്പമുള്ള മരക്കൊമ്പ് വീണ് രാജന്റെ കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി 15 അടിയോളം ഉയരത്തിൽ കുടുങ്ങിയിരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വർഗീസ് ഫിലിപ്പ് മരത്തിൽ കയറി ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകേഷ് കുമാറിന്റെ സഹായത്തോടെ രാജനെ മരത്തിൽ കെട്ടി സുരക്ഷിതമാക്കി ഇരുത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മരക്കൊമ്പ് ഉയർത്തി മാറ്റിയശേഷം രാജനെ വലയ്ക്കുള്ളിലാക്കി താഴെയിറക്കുകയായിരുന്നു. കാലിന്റെ എല്ലിന് പൊട്ടലുണ്ടായ രാജനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുമായി ചേർന്ന് ഫയർഫോഴ്‌സ് അരമണിക്കൂറിലേറെ നടത്തിയ രക്ഷാപ്രവർത്തനത്തിനാണ് ഫലമുണ്ടായത്.
സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഗ്രേഡ് സീനിയർ ഓഫീസർമാരായ സൂരജ് മുരളി, സുധീഷ്, ഓഫീസർമാരായ സണ്ണി, വിഷ്ണു, പ്രദീപ്, വർഗീസ് ഫിലിപ്പ്, ഗോവിന്ദ് ചന്ദ്രൻ, ഹോംഗാർഡ് ലാലു എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |