SignIn
Kerala Kaumudi Online
Friday, 10 July 2026 3.19 AM IST

എഴുമറ്റൂരിൽ വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും, പെരുകുന്ന തെരുവ് നായ്ക്കൾ

1
എഴുമറ്റൂർ ആശ്രമം ജംഗ്ഷന് സമീപത്തെ തെരുവ് നായ്ക്കൂട്ടം.

മല്ലപ്പള്ളി: എഴുമറ്റൂർ വായനശാല ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും താമസമില്ലാതെ കിടക്കുന്ന വീടുകളിലും ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുമാണ് ഇവയുടെ രാത്രികാല സഹവാസം. രാവിലെയും, രാത്രിയിലും റോഡിന്റെ വശങ്ങളിൽ കൂട്ടായി തമ്പടിച്ചിരിക്കുന്ന ഇവറ്റകൾ പലപ്പോഴും കാൽനടയാത്രക്കാർക്കും , പ്രഭാത സവാരിക്കാർക്കും , ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. ആശ്രമം ജംഗ്ഷനിലെ മാക്കാട് റോഡ് സംഗമിക്കുന്ന ഭാഗത്തും പഴയ മാർക്കറ്റിന് സമീപത്തും ഇവറ്റകളുടെ ശല്യം രൂക്ഷമാണ്. സ്കൂൾവിദ്യാർത്ഥികൾക്കു നേരെയും ഇവറ്റകൾ ആക്രമണം നടത്താറുണ്ട്. ആശ്രമം - മാക്കാട് റേഡിലും, പുറ്റത്താനി - കിളിയൻകാവ് റേഡിലും, പുതുതായി നിർമ്മാണം നടക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഇവയെ കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ചില വ്യക്തികളും ഇവയ്ക്ക് ഭക്ഷണപദാർത്ഥങ്ങൾ വാങ്ങി നൽകാറുണ്ടെന്ന പരാതിയും വ്യാപകമാണ്. വായനശാല ജംഗ്ഷനിലും ഇവറ്റകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന ഇരുമ്പുകുഴി സ്വദേശിയായ യുവാവിന് നേരെ തെരുവ് നായ്ക്കൾ ആക്രമണം നടത്തിയിരുന്നു. വാഹനം റോഡിൽ മറിച്ചിട്ട് യുവാവ് ഓടി മാറിയതിനാൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി. ശാസ്ത്രീയമായ വന്ധ്യംകരണം നടത്താത്തതും, പേവിഷബാധയ്ക്കെതിരെ വാക്സിനേഷൻ പദ്ധതികൾ വിഭാവനം ചെയ്യാത്തതും, മാലിന്യ നിർമാർജനം ഫലപ്രദമായ പദ്ധതികൾ ഉപയോഗപ്പെടുത്തുവാൻ അധികൃതർ തയാറായെങ്കിൽ മാത്രമെ തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പ്രതിവിധി കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

അറവുശാലകളിലെ മാലിന്യങ്ങൾ റോഡിൽ

അറവുശാലകളിലെ മാലിന്യങ്ങൾ റോഡിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്നത് നായ്ക്കളുടെ എണ്ണം വർദ്ധിക്കുവാൻ കാരണമാകുന്നുണ്ട്.മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾപദ്ധതികൾ വിഭാവനം ചെയ്താൽ റോഡിലെ മാലിന്യം തള്ളൽ ഒരു പരിധിവരെ തടയുവാൻ സാധിക്കും. ജനപ്രതിനിധികൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

...................................................

എഴുമറ്റൂർ ജംഗ്ഷൻ മുതൽ പുറ്റത്താനി വരെയുള്ള ഭാഗങ്ങളി രാത്രി 9 മുതൽ രാവിലെ 8 വരെ യാത്ര ദുരിതമാണ്. ഒരു ഡസനോളം വരുന്ന തെരുവ് നായ്ക്കൾ റോഡിൻ വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞടുക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു.

(അശ്വവിൻ,കഞ്ഞിത്തോട്

(ഇരുചക്ര വാഹന യാത്രക്കാരൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL