
അടൂർ : യുവതിയുടെ മൃതദേഹം വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്. അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ആണ് മരിച്ചത്. യുവതിയുടെ സുഹൃത്തായ ഏഴംകുളം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹനയെ വീടിന്റെ ഹാളിലെ സ്റ്റെയർ ഹാൻഡിലിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന യുവാവാണ് കസ്റ്റഡിയിലായത്. സംഭവമറിഞ്ഞ് ആളുകൾ എത്തുമ്പോൾ ഷെഹനയുടെ ശരീരത്തിൽ നിന്ന് രക്തമുണ്ടായിരുന്നു. ഷാൾ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മുക്കിൽ കൂടി രക്തം വന്നുവെന്ന് മൃതദേഹപരിശോധനയിൽ കണ്ടെത്തി.
യുവാവ് സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഷെഹന മുറിക്ക് പുറത്തേക്ക് പോയതായും, ശബ്ദം കേട്ട് ചെന്നുനോക്കുമ്പോൾ യുവതി തൂങ്ങി നിൽക്കുന്നത് കണ്ടതെന്നുമാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. അടൂർ ഡിവൈ.എസ്.പി വി.എസ്.പ്രദീപ്കുമാർ, സി.ഐ.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് സംഭവസ്ഥലം സന്ദർശിച്ചു.
ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
ഷെഹന ആത്മഹത്യ ചെയ്യില്ലന്നാണ് ബന്ധുക്കൾ പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |