
തിരുവല്ല : കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ അപ്പർകുട്ടനാട് മുങ്ങി. മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും ജലനിരപ്പ് ഇന്നലെ രാത്രിയിലും ഉയർന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 47 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 455 കുടുംബങ്ങളിലെ 1615 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
ഒട്ടുമിക്ക ഉന്നതികളും വെള്ളത്തിൽ
മണിമലയാറിന്റെ തീരത്തുള്ള തിരുമൂലത്തെ അടമ്പട ഉന്നതിയിലെ 180ഓളം വീടുകളിൽ വെള്ളംകയറി. സമീപത്തെ ഞവനാകുഴി, പുളിക്കത്ര, മംഗലശ്ശേരി, ആറ്റുമാലി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിൽ മുങ്ങി. ഇവരെ തിരുമുലപുരത്ത് ഇരുവള്ളിപ്ര സെന്റ് തോമസ് സ്കൂൾ, എസ്.എൻ.വി ഹൈസ്കൂൾ, ബാലികാമഠം സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലി, വെൺപാല, പുതുവൽ എന്നീ ഭാഗങ്ങളിലെല്ലാം വെള്ളം കയറിയതോടെ കുറ്റൂർ ഗവ.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ ആളുകൾ കൂടുതലായതോടെ ബാക്കിയുള്ളവരെ ബാലികാമഠം സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. തിരുമൂലപുരം - മനക്കച്ചിറ റോഡിലുള്ള വരാൽ തോടിന്റെ ചീപ്പിനോട് അനുബന്ധമായി നിന്ന കൽക്കെട്ട് പൊളിഞ്ഞ റോഡിലെ വെള്ളം കവിഞ്ഞൊഴുകുകയാണ്. അടമ്പട, ഞവനാകുഴി,പുളിക്കത്ര എന്നീ കോളനികളിലെ വീടുകളിലേക്ക് വെള്ളംകയറാൻ ഇടയായി. ഇടമനത്തറ കോളനി പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ ആലുംത്തുരുത്തി മുണ്ടപ്പള്ളിൽ, ചക്കുളത്തുകാവ് ഉന്നതികളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്.
വീടുകളിലെ വെള്ളം ഇറങ്ങിക്കഴിഞ്ഞാലും കെട്ടിക്കിടക്കുന്ന വെള്ളം ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
ഈപ്പൻ കുര്യൻ,
പ്രസിഡന്റ് , പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |