
മണിയാർ : ഷട്ടർ പണി പൂർത്തിയാകാത്ത മണിയാർ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനെ തുടർന്ന് കക്കാട്ടാർ കരയെ വിഴുങ്ങി. രണ്ടു വീടുകൾ തകർന്നു. പതിനഞ്ച് വീടുകളിൽ വെള്ളം കയറി. ഡാമിന് താഴെ കൊച്ചുവെളിയിൽ രമേശന്റെ വീട് പൂർണമായി തകർന്നു. ഹൃദയ രോഗിയായ രമേശന്റെ വീട് 2018ലെ പ്രളയത്തിലും തകർന്നിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് വീണ്ടും വീട് നിർമിച്ചത്. ഏകമകൻ മുങ്ങി മരിച്ചതിനെ തുടർന്ന് രമേശനും ഭാര്യ വിജയമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. ആഗസ്റ്റ് ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെയാണ് രമേശന്റെ വീടിനെ വെള്ളം കവർന്നത്. അപകടത്തിന് തൊട്ടുമുൻപ് രമേശനും ഭാര്യയും വീട്ടിൽ നിന്ന് മാറി. ഭിത്തിയും മേൽക്കൂരയും പൂർണമായും തകർന്നു. കട്ടിലുകളും കസേരകളും ഒടിഞ്ഞു. കിട്ടിയ സാധനങ്ങൾ സമീപത്തെ കെട്ടിടത്തിന് മുന്നിൽ കൂട്ടിവച്ചിരിക്കുകയാണ്. സഹോദരിയുടെ വീട്ടിലേക്ക് രമേശനും വിജയമ്മയും താമസംമാറി.
തൊട്ടടുത്ത് താമസിക്കുന്ന വാലുപറമ്പിൽ ശാന്തമ്മയുടെ വീടിന്റെ പകുതിയോളം കക്കാട്ടാർ കവർന്നു. എഴുപത്തിരണ്ടുകാരിയായ ശാന്തമ്മ ഒറ്റയ്ക്കാണ് താമസം. കാൻസർ രോഗിയാണ്. ഭർത്താവും മകനും മരിച്ചു. കൊച്ചുമകനൊപ്പമാണ് താമസം. ശാന്തമ്മയും സമീപത്തെ വെള്ളം കയറിയ വീടുകളിലെ ആളുകളും ബന്ധുവീടുകളിലേക്ക് മാറി. മണിയാറിൽ ഇതുവരെ ദുരതാശ്വാസ ക്യാമ്പ് തുറന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |