തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം വക വസ്തുവിൽ പ്രവർത്തിച്ച് വന്നിരുന്ന ജേക്കബ്സ് തീയേറ്റർ ജപ്തി ചെയ്യാൻ തിരുവല്ല മുനസിഫ് കോടതി ഉത്തരവായി. സിനിമ തിയേറ്റർ സ്ഥിതിചെയ്യുന്ന 35 സെന്റ് വസ്തുവിന്റെ അവകാശം സംബന്ധിച്ച് ദേവസ്വം നൽകിയ കേസിൽ തിരുവല്ല പാലിയേക്കര കുറുന്തയിൽ വീട്ടിൽ തോമസ് ദേവസ്വത്തിന് നൽകേണ്ടതായ 49,87,500 രൂപ നൽകി തിയേറ്റർ കെട്ടിടം കൈവശം വിട്ടൊഴിഞ്ഞ് നൽകണമെന്ന് കോടതി വിധിയുണ്ടായിരുന്നു.
ഇതുപ്രകാരം തുക ലഭിക്കാതിരുന്നതിനെ തുടർന്ന് വിധി നടത്തിക്കിട്ടാൻ ദേവസ്വം വീണ്ടും കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സിനിമ തീയറ്റർ ജപ്തി ചെയ്യാൻ ഉത്തരവ് ഉണ്ടായത്. ഇതേതുടർന്ന് ഇന്നലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തീയറ്റർ കെട്ടിടത്തിൽ നോട്ടീസ് പതിച്ചു.
ജേക്കബ് തിയേറ്റർ സ്ഥിതിചെയ്യുന്ന സ്ഥലം ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരുപാധികം കൈവശം വിട്ടൊഴിഞ്ഞ് നൽകുന്നവരെ 52,500 രൂപ പ്രതിമാസം നഷ്ടമെന്ന നിലയിൽ ദേവസ്വത്തിന് നൽകണമെന്ന് മുനിസിഫ് കോടതി ഉത്തരവായത്. ദേവസ്വത്തിനു വേണ്ടി അഡ്വ.ഡി.ശ്രീകുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |