പത്തനംതിട്ട: മഴയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന നാളുകൾ അവസാനിച്ചു. അണക്കെട്ടുകളിൽ നീരൊഴുക്കും കുറഞ്ഞു. ശബരിഗിരി ജല വൈദ്യുതി പദ്ധതിയിൽ വീണ്ടും ഉദ്പാദന പ്രതിസന്ധി. ജലനിരപ്പ് 60 ശതമാനത്തിലാണ്. ആഗസ്റ്റ് ആദ്യ വാരത്തിൽ ലഭിച്ച മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാണ് ജല നിരപ്പ് 60 ശതമാനത്തിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 80ശതമാനമായിരുന്നു ജലനിരപ്പ്. ഇത്തവണ വേനൽ കടുത്തതു കാരണമാണ് ജലനിരപ്പ് ഉയരാതിരുന്നത്. ഇനി തുലാവർഷത്തിനുള്ള കാത്തിരിപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ മഴ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും തുള്ളി പോലും പെയ്തില്ല. മഴയുടെ മഞ്ഞ അലർട്ടിന്റെ സമയം കഴിഞ്ഞു. തുലാവർഷം എത്തുമ്പോൾ മാത്രമേ വൈദ്യുതോദ്പാദനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഇക്കൊല്ലം അണക്കെട്ടുകളിലെ വൃഷ്ടി പ്രദേശങ്ങളിൽ പൊതുവേ മഴ കുറവായിരുന്നു. ഇതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ആഗസ്റ്റ് ആദ്യവാരത്തിനുശേഷം ശക്തമായ മഴ ലഭിച്ചതുമില്ല. സ്വകാര്യ മേഖലയിലുള്ള രണ്ട് പദ്ധതികളിലും വെള്ളത്തിന്റെ ലഭ്യത ഉദ്പാദനത്തെ ബാധിച്ചിട്ടുണ്ട്. പ്രളയകാലത്ത് പവർഹൗസിൽ വെള്ളം കയറിയ പെരുനാട്ടിലെ കെ.എസ്.ഇ.ബിയുടെ നാല് മെഗാവാട്ട് പദ്ധതിയിൽ വൈദ്യുതി ഉദ്പാദനം പുനരാരംഭിച്ചിട്ടില്ല. മണിയാറിലെ സംഭരണിയുടെ അറ്റകുറ്റപ്പണികൾ കാരണം വെള്ളം സംഭരിക്കാനാകാത്തതിനാൽ കാർബോറാണ്ടം പദ്ധതിയിലും ഉദ്പാദനം നിലച്ചിരിക്കുകയാണ്.
♦ഉൽപാദനം പീക്ക് അവറിൽ മാത്രം
ശബരിഗിരി പദ്ധതിയിൽ ആറ് ജനറേറ്ററുകളാണുള്ളത്. ഇതിൽ അഞ്ചാം നമ്പർ ജനറേറ്റർ അറ്റകുറ്റപ്പണികൾക്കായി ഷട്ട്ഡൗൺ ചെയ്തിരിക്കുകയാണ്. നിലവിൽ രാത്രിയിലെ പീക്ക് അവറിൽ അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായതിനാൽ പകൽ ജനറേറ്ററുകൾ ഷട്ട്ഡൗൺ ചെയ്യാറുണ്ട്. ശബരിഗിരിയിൽ ഉദ്പാദനശേഷം പുറന്തള്ളുന്ന വെള്ളം മൂഴിയാറിൽ തടഞ്ഞാണ് കക്കാട് പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത്. 50 മെഗാവാട്ടാണ് കക്കാട് പദ്ധതിയുടെ ശേഷി. ഏഴ് മെഗാവാട്ട് വൈദ്യുതി അള്ളുങ്കലിൽ ഏഴും കാരികയത്ത് പതിനഞ്ചും മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുന്ന പ്ലാന്റുകളുണ്ട്.
...................................................................
# ശബരിഗിരി പദ്ധതിയുടെ ഉത്പാദന ശേഷി 340 മെഗാവാട്ട്
നീരൊഴുക്കില്ല..
....................
വെള്ളത്തിന്റെ ലഭ്യത കുറവാണ് വൈദ്യുതി ഉൽപ്പാദനം നിയന്ത്രിക്കേണ്ടി വന്നത്.
(കെ.എസ്.ഇ.ബി അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |