തിരുവല്ല : വഴി യാത്രക്കാരുടെ ദുരിതത്തിന് റെയിൽവേ അധികൃതർ പുല്ലുവില പോലും കൽപ്പിക്കുന്നില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ അടച്ചതാണ് യാത്രക്കാരെ വലച്ചത്. തിരുവല്ല -മല്ലപ്പള്ളി റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന റോഡാണ് ടാറിംഗ് ജോലികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുന്നത്. റോഡിൽ വീപ്പകൾ നിരത്തി കുറുകെ കയറുകെട്ടിയാണ് ഗതാഗതം പൂർണമായും തടഞ്ഞത്. റോഡ് ടാറിംഗ് നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുന്നതായി യാത്രക്കാരെ അറിയിക്കുന്ന മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാതെയാണ് പണി ആരംഭിച്ചതെന്നാണ് ആക്ഷേപം. ഇതറിയാതെ നിരവധി യാത്രക്കാർ വാഹനങ്ങളുമായി റോഡിന്റെ പകുതിവരെ എത്തുമ്പോഴാണ് ഗതാഗതം തടഞ്ഞതായി അറിയുന്നത്. തുടർന്ന് തിരക്കുള്ള മറ്റു വഴികളിലൂടെ ചുറ്റിക്കറങ്ങി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെത്താൻ സമയം ഏറെ വേണ്ടിവരും. സിഗ്നലുകൾ കാത്തുകിടന്ന് പ്രധാന കവാടത്തിലെത്താൻ ഒട്ടേറെ യാത്രക്കാർ ബുദ്ധിമുട്ടി.
പ്രതിഷേധവുമായി നാട്ടുകാർ
സ്റ്റേഷനിലേക്ക് എളുപ്പത്തിലുള്ളതും പ്രധാന പ്രവേശനമാർഗങ്ങളിലൊന്നുമായ റോഡ് അപ്രതീക്ഷിതമായി അടച്ചതോടെ പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. റോഡ് അടച്ചിടേണ്ട സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിപ്പ് മുമ്പ് നൽകിയിരുന്നു. അപരിചിതരായ യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ ബദൽ മാർഗം വ്യക്തമാക്കുകയും ചെയ്തില്ല. റോഡിന്റെ കവാടത്തിൽ പോലും മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കാതെ തോന്നുപടിയുള്ള റെയിൽവേയുടെ നടപടി യാത്രക്കാരുടെ വിമർശനത്തിന് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |