തിരുവനന്തപുരം: ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചതിലെ സുരക്ഷാ വീഴ്ചയിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഓഫീസ് അസിസ്റ്റന്റിനെയും സസ്‌പെൻഡ് ചെയ്തു.അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ റോയി.ബി.ജോൺ,എൽ.എം.എസ് യു.പി.എസ് പേരിക്കോണം ഓഫീസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ട് എന്നിവരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 5ന് രാത്രി 10നുശേഷം അമരവിള എൽ.എംഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് പ്രിൻസിപ്പലിനെയും മറ്റു രണ്ടുപേരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാട്ടുകാർ ഇവരെ തടഞ്ഞുവച്ചിരുന്നു. ഇതു സംബന്ധിച്ച് തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ.കെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുപരീക്ഷാ ചുമതലകളിൽ നിന്ന് ഒഴിവായ പ്രിൻസിപ്പൽ അരുമാളൂർ എൽ.എം.എസ് എൽ.പി സ്‌കൂൾ അറബിക് അദ്ധ്യാപകനായ ഷംനാദിനെ പരീക്ഷയുടെ ഇൻവിജിലേറ്ററായി നിയമവിരുദ്ധമായി നിയമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓഫീസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ടിനെ ചോദ്യപേപ്പർ സുരക്ഷയ്ക്കായി അനധികൃതമായി നിയമിച്ചതായും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ലെറിൻ ഗിൽബർട്ട് സംഭവം നടന്ന ഈ മാസം അഞ്ച് വരെ അനധികൃതമായി സ്‌കൂളിൽ നൈറ്റ് വാച്ച്മാന്റെ ചുമതലയിൽ ജോലി ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രിൻസിപ്പലിന്റെ പ്രവൃത്തികൾ കൂടുതൽ സംശയാസ്പദമാണെന്നും അതിനാൽ ഇരുവരെയും സേവനത്തിൽ നിന്ന് മാറ്റി നിറുത്തേണ്ടത് ഹയർ സെക്കൻഡറി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പർ മോഷ്ടിക്കാനാണ് ഇവർ സ്‌കൂളിലെത്തിയതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |