വെള്ളറട: പനച്ചമൂട് പ്രിയംവദ കൊലപാതക കേസിലെ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രതികളായ വിനോദിനെയും സന്തോഷിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത്. കൊലപാതകത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. പ്രിയംവദ ഉപയോഗിച്ചിരുന്ന ഫോൺ കളിയിക്കാവിളയിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്ന് ഒന്നാം പ്രതി വിനോദ് പറഞ്ഞിരുന്നു. ഇത് കണ്ടെടുക്കാനുണ്ട്.പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മാലയും മൂക്കുത്തിയും പ്രതി അപഹരിച്ചതായാണ് വിവരം.
കൊലപ്പെടുത്തിയശേഷം സുഹൃത്തുവഴി മാല പണയം വച്ചതായും മൂക്കുത്തി വിറ്റതായും പറയുന്നു. ഇതിനടിയിൽ ചൊവ്വാഴ്ച രാത്രി പ്രിയംവദയുടെ മകളുടെ ഭർത്താവ്,വിനോദിന്റെ ഭാര്യാമാതാവ് സരസ്വതിയെ ഭീഷണിപ്പെടുത്തിയതായും ഇവരുടെ വീടിന്റെ മതിൽ തകർത്തതായും വെള്ളറട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാക്കതൂക്കി മുട്ടൂർ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന ജിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |