കാട്ടാക്കട: പുവച്ചലിൽ വീടുകയറി ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നാലുപേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. പൂവച്ചൽ പുന്നാംകരിക്കകം കുരുവിക്കാട് പുത്തൻവീട്ടിൽ സഹോദരങ്ങളായ സുരേഷും ദീപുവും നൽകിയ പരാതിയിൽ പ്രദേശവാസികളായ സുനിൽകുമാർ (പക്കു),സനൽ,വേണുഗോപാൽ,സമീപവാസിയായ മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.
പൊതുവഴിയിൽ കെട്ടിക്കിടന്ന മഴവെള്ളം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജൂൺ 4ന് വൈകിട്ട് പൂവച്ചലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സുനിൽകുമാർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് ദീപുവിന്റെ പരാതി. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എതിർകക്ഷികളെ താക്കീത് നൽകി വിട്ടയച്ചിരുന്നു.
എന്നാൽ അടുത്ത ദിവസം വൈകിട്ട് പ്രതികളെത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ദീപുവിന്റെ ആരോപണം. 112ൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |