
കൊച്ചി: ബി.ഐ.എസ് മുദ്രയില്ലാതെ വിൽപ്പനയ്‌ക്കു സൂക്ഷിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകൾ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) മലപ്പുറത്തും കൊച്ചിയിലും പിടികൂടി. ഇന്ത്യയിൽ വിൽക്കാൻ അനുമതിയില്ലാത്ത ഐ ഫോണുകൾ കടത്തിക്കൊണ്ടുവന്ന് വിൽപ്പനയ്‌ക്കുവച്ച വ്യാപാരികൾക്കെതിരെ കേസെടുത്തു.
കൊച്ചി കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിലെ ഹെലോ സ്‌റ്റോറിൽ നിന്ന് 30 ഐ ഫോണുകളാണ് പിടിച്ചെടുത്തത്. മലപ്പുറം കൊണ്ടോട്ടിയിലെ ഹെലോ സ്‌റ്റോർ, കോട്ടയ്‌ക്കലിലെ ഐ.എം സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് 40 എണ്ണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഫോണുകൾ വിദേശ വിപണികളിൽ നിന്ന് വാങ്ങിയതാണെന്നും ഇന്ത്യൻ വിപണിക്കായി നിർമ്മിച്ചതല്ലെന്നും ബി.ഐ.എസ് അധികൃതർ പറഞ്ഞു. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗുഡ്‌സ് (കംപൾസറി രജിസ്‌ട്രേഷൻ) ഉത്തരവ് 2021 പ്രകാരമുള്ള രജിസ്‌ട്രേഷൻ നേടിയിട്ടുമില്ല. ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയും വിതരണവും നിയമലംഘനമാണ്.
ബി.ഐ.എസ് കൊച്ചി ഓഫീസിലെ ജോയിന്റ് ഡയറക്ടർ സച്ചിൻ എസ്. മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ കുശാഗ്ര ജിൻഡാൽ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അർഷിയ സി. റോയ് എന്നിവരുടെ നേതൃത്വത്തിലയിരുന്നു റെയ്ഡ്. ഉത്പന്നങ്ങളുടെ ആധികാരിതക ബി.ഐ.എസ് കെയർ ആപ്പിൽ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പരിൽ ഉപഭോക്താക്കൾക്ക് പരിശോധിച്ച് ഉറപ്പാക്കാമെന്ന് കൊച്ചി ഓഫീസിലെ ഡയറക്‌ടർ നരേന്ദർ റെഡ്ഢി ബീസു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |