
വേലൂർ: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് യുവാക്കളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ കൃഷ്ണദേവ് (18), യാദവ് കൃഷ്ണ (18), വിഷ്ണു പി. നായർ (18) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും പ്രതിയാണ്.
വേലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാടൻ ജിജുവിന്റെ വീട്ടിൽ ഇന്നലെ പകൽ 12 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ജിജുവിനെ മർദ്ദിക്കുകയും കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. കൂടാതെ 5000 രൂപ ഗൂഗിൾ പേ വഴിയും മേശപ്പുറത്തിരുന്ന 2500 രൂപയും ഐഫോണും കവർന്നു. മൊത്തം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ജിജുവിനെ വിവസ്ത്രനാക്കി മൊബൈലിൽ പകർത്തിയ പ്രതികൾ, വിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |