ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരുന്നു. കഴിഞ്ഞ രാത്രി ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിൽ കയറി ജീവനകാരനെ കടിച്ചതാണ് ഒടുവിലത്തെ സംഭവം.ഡ്യൂട്ടിക്കിടെയാണ് പാരിപ്പള്ളി സ്വദേശിയായ ഓപ്പറേറ്റർ റെജിനു കടിയേറ്റത്.ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയുടെ അവനവഞ്ചേരിയിലുള്ള പമ്പ് ഹൗസിൽ ഡ്യൂട്ടിയിലിരിക്കെയാണ് റെജിന്റെ കാലിന് കടിയേറ്റത്.
കഴിഞ്ഞ ദിവസം ബി.ടി.എസ് റോഡിൽ തെരുവ് നായ്ക്കൾ വിദ്യാർത്ഥികളുടെ പിന്നാലെ പാഞ്ഞടുത്തത് രക്ഷിതാക്കളിലും ആശങ്ക പരത്തി. ഈ റോഡിൽ അടുത്തടുത്തായി രണ്ട് യു.പി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡ്, മാർക്കറ്റ്, സ്കൂൾ പരിസരം, കോളേജുകൾ തുടങ്ങിയ ഇടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടമായാണ് നടക്കുന്നത്.
വന്ധ്യംകരണം പദ്ധതി പാതിവഴിയിൽ
വിദ്യാർത്ഥികൾക്ക് പിന്നാലെ തെരുവ് നായ്ക്കൾ അലറി അടുത്തപ്പോൾ രക്ഷകരായത് പ്രദേശത്തെ കടക്കാരായിരുന്നു.വിദ്യാർത്ഥികളെ കടയ്ക്കുള്ളിൽ കയറ്റി ഇരുത്തിയ ശേഷം കൂട്ടമായി എത്തിയ തെരുവ് നായ്ക്കളെ അടിച്ചോടിച്ചു.ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല.
തെരുവ് നായ്ക്കൾക്ക് നഗരസഭയുടെ നിർബന്ധിത വന്ധ്യംകരണം പദ്ധതി പാതിവഴിയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു.
ഷെൽറ്റർ ഹോം നടപ്പായില്ല
നഗരാതിർത്തിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ ഷെൽട്ടർ ഹോം തുറക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനവും നടപ്പാക്കിയില്ല. കഴിഞ്ഞ ആറുമാസത്തിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർ നിരവധിയാണ്.നഗരസഭയുടെ ഖരമാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇതിനായി സൗകര്യമൊരുക്കുമെന്നാണ് നഗരസഭാധികൃതർ പറഞ്ഞത്.
പദ്ധതിക്കായുള്ള ഫണ്ട് വളർത്ത് നായ്ക്കളുടെ ലൈസൻസ് ഫീയിൽ നിന്ന് കണ്ടെത്താനാകും.വീടുകളിലെ നായ്ക്കൾക്ക് വാക്സിനേഷനും,ലൈസൻസും നിർബന്ധമാക്കിയാൽ നല്ല തുക നഗരസഭയ്ക്ക് ലഭിക്കും.നിലവിലിത് ആയിരത്തിന് താഴെ മാത്രമേയുള്ളു.എന്നാൽ നാലയിരത്തിലധികം വളർത്ത് നായ്ക്കൾ ഉണ്ടന്നാണ് വിലയിരുത്തൽ.ശാസ്ത്രീയമായി ഷെൽട്ടർ ഹോം ആരംഭിച്ചാൽ വളർത്തുനായ്ക്കളെയും ഫീസു വാങ്ങി സംരക്ഷിക്കാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |