തിരുവനന്തപുരം: കാൽനട യാത്രക്കാരെ റോഡ് മുറിച്ചുകടക്കുന്നതിന് സഹായിക്കാൻ ലക്ഷ്യമിട്ട് കണ്ണാശുപത്രി ജംഗ്ഷനിൽ സിഗ്നൽ ബട്ടൺ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഭൂരിഭാഗം ആളുകളും.
ബട്ടൺ എങ്ങനെ ഉപയോഗിക്കണമെന്ന നിർദ്ദേശ ബോർഡുകളോ ട്രാഫിക് വാർഡൻമാരോ ഇല്ലാത്തത് കാരണം പഴയ രീതിയിൽ തന്നെയാണ് റോഡ് മുറിച്ചുകടക്കുന്നത്. കണ്ണാശുപത്രി ബസ് സ്റ്റോപ്പിലും എതിർവശത്തുമാണ് സിഗ്നൽ ബട്ടൺ സ്ഥാപിച്ചിരിക്കുന്നത്.
എങ്ങനെ പ്രവർത്തിപ്പിക്കാം
1.സിഗ്നൽ ബട്ടണിൽ വാക്ക് (പച്ച നിറത്തിലും),വെയ്റ്റ്(ചുവന്ന നിറത്തിലും) എന്നീ അർത്ഥം
വരുന്ന ചിത്രങ്ങൾ സിഗ്നൽ ബട്ടൺ സ്ക്രീനിൽ കാണാനാകും.
2.അതിന്റെ താഴെ ഭാഗത്തായിട്ടാണ് പച്ച നിറത്തിലുള്ള ബട്ടണുള്ളത്.
3.റോഡ് മുറിച്ചുകടക്കാനായി ആദ്യം പച്ച ബട്ടൺ അമർത്തണം. തുടർന്ന് ഏതാനും
നിമിഷങ്ങൾക്കുശേഷം വാക്ക് എന്ന പച്ചനിറം സിഗ്നൽ ബട്ടണിൽ തെളിയും.
4.റോഡിലെ പ്രധാന സിഗ്നലിൽ ചുവന്ന സിഗ്നൽ തെളിയുന്നതോടെ വാഹനങ്ങൾ നിൽക്കും.
ശേഷം കാൽനട യാത്രക്കാർക്ക് വേഗത്തിൽ റോഡ് മുറിച്ച് കടക്കാനാകും.
5.കണ്ണാശുപത്രി റോഡിന്റെ ഇരുവശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ബട്ടണിൽ
ഏതെങ്കിലും ഒന്നിൽ പച്ച ബട്ടൺ അമർത്തിയാൽ മറുവശത്തും സമാനമായ രീതിയിൽ
റോഡ് മുറിച്ച് കടക്കാനുള്ള സിഗ്നൽ തെളിയും
നടപടി വേണം
ഈ സംവിധാനം എങ്ങനെ പ്രവർത്തിപ്പിക്കണമെന്നോ ബട്ടൺ അമർത്തിയാൽ മാത്രമേ സിഗ്നൽ മാറുകയുള്ളൂ എന്നും വിശദീകരിക്കുന്ന നിർദ്ദേശ ബോർഡുകൾ ഒന്നും തന്നെ ഇതുവരെ സ്ഥാപിച്ചിട്ടില്ല. കെൽട്രോണിന്റെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് നോർത്ത് ട്രാഫിക് വിഭാഗമാണ് ഈ സംവിധാനം ഇവിടെ സ്ഥാപിച്ചത്. ഉപയോഗിക്കേണ്ട വിധം ജനങ്ങളെ അറിയിക്കാത്തതിനാൽ പദ്ധതിയുടെ യഥാർത്ഥ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം. ആദ്യ ദിവസങ്ങളിലെങ്കിലും ട്രാഫിക് വാർഡനെയോ സന്നദ്ധപ്രവർത്തകരെയോ നിയോഗിച്ച് ബട്ടൺ ഉപയോഗിക്കുന്ന രീതി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടതായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായ നിർദ്ദേശബോർഡുകൾ സ്ഥാപിച്ചാൽ കൂടുതൽ ആളുകൾക്ക് ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |