
നെയ്യാറ്റിൻകര: സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ നെയ്യാറ്റിൻകരയിലെ ഈരാറ്റിൻപുറവും ഓണം ടൂറിസം മേളയ്ക്ക് ഒരുങ്ങുന്നു. നെയ്യാർ പാറക്കെട്ടുകളിൽ തട്ടി രണ്ടായി പിളർന്ന് വീണ്ടും ഒന്നായി ഒഴുകുന്നതാണ് ഇവിടത്തെ മനോഹര കാഴ്ച. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒട്ടനവധി പദ്ധതികളാണ് നെയ്യാറ്റിൻകര നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്.തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ പ്രദേശം.
ടൂറിസം പാർക്ക്, നെയ്യാറിനു കുറുകെ ഇരുമ്പ് തൂക്കുപാലം എന്നിവയാണ് അധികൃതർ നടപ്പാക്കിയത്.
ആദ്യഘട്ട നവീകരണം
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആദ്യഘട്ട വികസനം 2.66കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കിയത്.പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡുകൾ ഇന്റർലോക്ക് ഉപയോഗിച്ച് നവീകരിച്ചു. ഒന്നാംഘട്ട ഉദ്ഘാടനം അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചിരുന്നു. തുടർന്നാണ് പാർക്ക് സഞ്ചാരികൾക്കായി തുറന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുഴയ്ക്ക് നടുവിലെ ദ്വീപിലേക്ക് പ്രവേശിക്കുന്നതിനായുള്ള അയൺ ബ്രിഡ്ജിന്റെ നിർമ്മാണവും പ്രദേശത്തെ റോഡുകളുടെ നവീകരണവുമാണ് പ്രധാനമായും നടപ്പിലാക്കുന്നത്.
ഓണാഘോഷം കൂടുതൽ പകിട്ടേകും
വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ കൂടുതൽ സാദ്ധ്യതകൾ പരിഗണിച്ചാണ് ഈരാറ്റിൻപുറം ഇക്കുറി ഓണം വാരാഘോഷ വേദിയായി അനുവദിക്കണമെന്ന ആവശ്യം ടൂറിസംവകുപ്പും സംസ്ഥാന സർക്കാരും അംഗീകരിച്ചത്. നെയ്യാറ്റിൻകര നഗരസഭയുടെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുങ്കടവിള, ആര്യങ്കോട്, മാറനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈരാറ്റിന്‍പുറം ഓണാഘോഷം വിജയകരമായി നടത്തിക്കാനായി ജനപ്രതിനിധികളെയും നാട്ടുകാരെയും ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |