
തിരുവനന്തപുരം: അത്തം പിറന്ന് അഞ്ച് നാൾ പിന്നിടുമ്പോഴും പൂ വില കുതിക്കുകയാണ്. മുല്ലയ്ക്ക് കിലോ 1800 മുതൽ 2,000 വരെയാണ് ഇന്നലത്തെ വില. അത്തപ്പൂക്കളത്തെക്കാൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അണിഞ്ഞൊരുങ്ങാനാണ് മുല്ലപ്പൂവ് കൂടുതലായി ഉപയോഗിക്കുന്നത്. ഒരു മാസം മുമ്പുവരെ ആയിരത്തിന് താഴെയായിരുന്നു മുല്ലപ്പൂവില. വരുദിവസങ്ങളിൽ വില കൂടിയേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്.
ജമന്തിയ്ക്ക് 400 മുതൽ 500 രൂപയാണ് ചില്ലറ വിപണി വില. നേരത്തെത്തെ വിലയിൽ നിന്ന് ഇരട്ടിയായി. വാടാമുല്ലയ്ക്ക് കിലോയ്ക്ക് 200 രൂപ. അരളിക്ക് 350 രൂപ എന്നിങ്ങനെയാണ് നിരക്ക്. തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ് ജില്ലയിലേക്ക് പൂക്കൾ കൂടുതലായി എത്തുന്നത്.
സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇന്നലെ ഓണാഘോഷം നടന്നതിനാൽ പൂക്കടകളിൽ മറ്റ് ദിവസത്തെക്കാൾ തിരക്ക് ഏറെയായിരുന്നു.
പ്ലാസ്റ്റിക് പൂവിനുമുണ്ട് മണം
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്ളാസ്റ്റിക്ക് പൂക്കൾ വിപണിയിലുണ്ടെങ്കിലും ഇത്തവണ മണമുള്ള പ്ലാസ്റ്റിക് പൂക്കളും എത്തിയിട്ടുണ്ട്. ഈ ഗന്ധം പെട്ടൊന്നൊന്നും പോകില്ലെന്നാണ് വ്യാപാരികളുടെ അവകാശവാദം.റോസ്,മുല്ല,ജമന്തി,ലാവൻഡർ എന്നിവയിൽ തുടങ്ങി കൊറിയൻ പൂക്കളുടെ ഗന്ധവും ഉണ്ടത്രേ... ഹരിയാന,രാജസ്ഥാൻ,ഗുജറാത്ത് തുടങ്ങിയവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് പൂക്കളുടെ വരവ്. ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും ഉപയോഗിക്കാനാകുമെന്നാണ് പ്ലാസ്റ്റിക് പൂക്കളുടെ മേന്മ. പൂക്കളം സെറ്റൊടുകൂടി വാങ്ങാനും കഴിയും. അതു കൊണ്ട് സെറ്റ് ചെയ്താൽ മാത്രം മതി. പൂക്കളം റെഡി!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |