
തൃശൂർ: ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച കനത്ത മഴയിൽ ജില്ലയിൽ വ്യാപകമായ വെള്ളക്കെട്ടും നാശനഷ്ടങ്ങളും. നഗരത്തിലെ വിവിധ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. തൊഴിയൂരിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രപരിസരങ്ങളിലും പാവറട്ടി, ചാവക്കാട്, മണ്ണുത്തി, നെല്ലങ്കര, തൃക്കൂർ മേഖലകളിലും വെള്ളംകയറി. ചില പ്രദേശങ്ങളിൽ തോടുകൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. പുന്നയൂർക്കുളത്ത് കടൽക്ഷോഭം രൂക്ഷമായി. പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ വൈകിട്ട് 3ന് ഡാമിന്റെ സ്ലൂസ് ഗേറ്റ് തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കി തുടങ്ങി. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരുന്നു. നിരോധനം ഇന്നും തുടർന്നേക്കും. പെരിയമ്പലത്തെ ചെമ്മീൻ ഹാച്ചറിയടക്കം കടലെടുത്തു. അണ്ടത്തോട് ലിങ്ക് റോഡും കടലേറ്റത്തിൽ തകർന്നു. ഒല്ലൂക്കര പെട്രോൾ പമ്പിനടുത്ത് ബ്രദേഴ്‌സ് ലൈൻ ഭാഗങ്ങളിലും വീടുകളിലും വെള്ളം കയറി. നെല്ലങ്കര, പുല്ലഴി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് പ്രദേശങ്ങൾ രാജൻ.ജെ.പല്ലൻ എം.എൽ.എ സന്ദർശിച്ചു.
പീച്ചിയിലും വെള്ളാനിക്കരയിലും ശക്തമായ മഴ
8.30 മുതൽ വൈകിട്ട് 3വരെ വെള്ളാനിക്കര (90 മി.മീ.), പീച്ചി (82) എന്നിവിടങ്ങളും വ്യാപക മഴയുണ്ടായി. 24 മണിക്കൂറിൽ ചാലക്കുടിയിലും വെള്ളാനിക്കരയിലുമാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.ചാലക്കുടി (70.4 മില്ലിമീറ്റർ), വെള്ളാനിക്കര (67.2), വടക്കാഞ്ചേരി (50), ഇരിങ്ങാലക്കുട (46), കൊടുങ്ങല്ലൂർ (39) എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. ശക്തമായ മഴ ലഭിച്ചെങ്കിലും ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. ചിമ്മിനിയിൽ (55%), മാത്രമാണ് പകുതിക്കു മുകളിൽ ജലനിരപ്പുള്ളത്. വാഴാനിയിലും (32%) പീച്ചിയിലും (29%) ജലനിരപ്പു കുറവാണ്.
രാത്രിയാത്ര നിയന്ത്രണം
ജില്ലയിലെ മലയോര മേഖലകളിലേക്ക് വൈകിട്ട് 7മുതൽ രാവിലെ 6വരെയുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും നിരോധിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചെക്ക് പോസ്റ്റുകളിലും പ്രധാന റോഡുകളിലും കർശന പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |