
തൃശൂർ: 103 വർഷം പിന്നിട്ട സ്‌കൂളിന്റെ പേരിലുണ്ടായിരുന്ന 'സെന്റ് തോമസ്' ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിവേദനം. കേരളത്തിലെത്തി മഹത്തായ സംസ്‌കൃത മലയാള രചനകൾ രചിച്ച ആദ്യ വിദേശപണ്ഡിതനായ ജർമൻ മിഷണറി അർണോസ് പാതിരി സ്ഥാപിച്ച വേലൂർ പളളിയുടെ ഇടവകയിലെ പുലിയന്നൂർ സെന്റ് തോമസ് യു.പി സ്‌കൂളിന്റെ പേരിലാണ് വിവാദം. 1923ൽ സ്ഥാപിക്കപ്പെട്ട പുലിയന്നൂർ സെന്റ് തോമസ് യു.പി സ്‌കൂൾ, സ്റ്റാഫ് മാനേജ്‌മെന്റ് സർക്കാറിന് വിട്ടുകൊടുത്തിരുന്നു. ഇതോടെ സെന്റ് തോമസിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സ്‌കൂൾ പിന്നീട് ഗവ. യു.പി. സ്‌കൂൾ എന്നാക്കി മാറ്റി. മറ്റു പല സർക്കാർ വിദ്യാലയങ്ങളും വ്യക്തികളുടെ പേരിൽ നിലനിറുത്തിയിട്ടുണ്ടെന്നാണ് വേലൂർ പള്ളി വികാരി ഫാ. ജയ്‌സൺ തെക്കുംപുറം ചെയർമാനായ സമരസമിതിയുടെ വാദം. 1980 വരെ ഞായറാഴ്ചകളിലെ ക്രൈസ്തവ മതപഠന ക്ലാസുകൾ നടത്തിയിരുന്നത് ഈ വിദ്യാലയത്തിലായിരുന്നു. 'സെന്റ് തോമസ്' എന്ന പേര് ഒഴിവാക്കിയത് ഇടത് അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ഇടപെടലിനെ തുടർന്നാണെന്നും ആരോപിക്കുന്നു.
സർക്കാരിന് നൽകിയത് സൗജന്യമായി
പുലിയന്നൂർ സ്‌കൂൾ ക്രൈസ്തവർ ദാനമായി അദ്ധ്യാപകർക്ക് കൈമാറിയതിനാൽ സൗജന്യമായാണ് സർക്കാർ ഏറ്റെടുത്തത്. വേലൂർ പഞ്ചായത്ത്, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, സ്‌കൂൾ സ്റ്റാഫ്, എ.സി.മൊയ്തീൻ എം.എൽ.എ എന്നിവർ സ്‌കൂളിന്റെ നാമം സെന്റ് തോമസ് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നൽകിയിരുന്നു. അതിരൂപതാ അൽമായ നേതാവ് പി.ഐ. ലാസർ, കത്തോലിക്ക കോൺഗ്രസ് വേലൂർ ഫൊറോന ഡിവിഷൻ പ്രസിഡന്റ് ജോസ് ചെമ്പിശ്ശേരി, ജോൺ കള്ളിയത്ത് എന്നിവരാണ് നിവേദനം നൽകിയത്.
സ്‌കൂളിന്റെ പേര് മാറ്റിയതിൽ നാനാജാതി മതസ്ഥരായ പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, നാട്ടുകാർ എന്നിവർക്കും ശക്തമായ പ്രതിഷേധമുണ്ട്. സർക്കാർ ഏറ്റെടുത്ത നിരവധി സ്‌കൂളുകൾക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട പേരുകൾ നിലനിറുത്തിയിട്ടുണ്ട്.
മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ്, തൃശൂർ അതിരൂപത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |