ചാവക്കാട്: അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളെത്തി. കുന്നംകുളം കുറുക്കൻപാറ അപകടത്തിൽ മരിച്ച കുടുംബത്തിലെ മൂന്നുപേർക്കും ജന്മനാട് കണ്ണീരോടെ വിട നൽകി. ചാവക്കാട് എടക്കഴിയൂർ കാദരിയ റോഡിൽ താഴത്ത് വീട്ടിൽ മുനീർ (34), ഭാര്യ ഷിഫ്‌ന (24), മകൻ എമിൽ ഐബക്ക് (3) എന്നിവരുടെ ഖബറടക്കം എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ നടന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. മുനീറിന്റെയും മകൻ എമിൽ ഐബക്കിന്റെയും മൃതദേഹങ്ങൾ ജുമാമസ്ജിദ് മദ്രസ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നിറകണ്ണുകളോടെ ആയിരങ്ങൾ യാത്രാമൊഴിയേകി. ഷിഫ്‌നയുടെ മൃതദേഹം വീട്ടിലായിരുന്നു പൊതുദർശനത്തിന് വച്ചത്. ശനിയാഴ്ച അർദ്ധരാത്രിയോടെ കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ മദ്യപ സംഘം സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ചാണ് കുടുംബത്തിലെ മൂന്നുപേരും മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |