
തൃശൂർ: കുറുപ്പം റോഡിലെ നടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ അധികൃതരും വ്യാപാരികളും തമ്മിൽ ഇന്നലെ നടത്താനായി നിശ്ചയിച്ച യോഗം നടന്നില്ല. ഇന്നലെ വൈകിട്ട് 3ന് യോഗം ചേരാമെന്ന് രാവിലെ മാത്രമാണ് അറിയിച്ചതെന്നാണ് വ്യാപാരികളുടെ പക്ഷം. ഇതേത്തുടർന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കുറുപ്പം റോഡിൽ കുറഞ്ഞ ചെലവിൽ നിർമ്മാണം നടത്താമെന്ന് പി.ഡബ്ളിയു.ഡി വിഭാഗത്തിന് പിറകെ പരിശോധനയ്ക്ക് നിയോഗിച്ച എൻജിനിയറിംഗ് കോളേജ് അധികൃതരും കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു മേയറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചത്. കൊടുങ്ങല്ലൂരിൽ ഒരു വീടിന് ശിലയിടുന്ന പരിപാടിക്കായി വ്യാപാരി നേതാക്കൾക്ക് പോകേണ്ടതിനാലാണ് യോഗത്തിൽ നിന്നും ഇന്നലെ പിൻമാറിയതെന്നാണ് വിശദീകരണം. നിലവിലെ പദ്ധതിയുമായി മുന്നോട്ടുപോയാൽ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് വ്യാപാരികളുടേത്. അടുത്ത ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വ്യാപാരികളും കോർപ്പറേഷൻ അധികൃതരും വീണ്ടും ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങും.
അപകടപ്പെരുമഴ
കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ കുറുപ്പം റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തെങ്കിലും കാൽനടയാത്രക്കാർക്കുള്ള നടപ്പാത പൂർത്തീകരിച്ചിരുന്നില്ല. റോഡ് തുറന്നുകൊടുത്ത ശേഷം നടപ്പാത ഇല്ലാത്തതിനാൽ ആറോളം അപകടങ്ങളാണ് നടന്നത്. തുടർന്ന് കാന നവീകരിച്ച് നടപ്പാത നിർമ്മിക്കാൻ അടിയന്തര സാങ്കേതികാനുമതി നൽകിയെങ്കിലും നിർമ്മാണം അശാസ്ത്രീയമാണെന്ന വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് പണി നിറുത്തിവയ്ക്കുകയായിരുന്നു. 2025ആഗസ്റ്റിലാണ് റോഡ് തുറന്നുനൽകിയത്. നടപ്പാതയില്ലാത്തതിനാൽ സ്വരാജ് റൗണ്ടിൽനിന്ന് റെയിൽവേ,ശക്തൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലേക്കുള്ള കാൽനടയാത്രക്കാർ റോഡിന് മദ്ധ്യേ നടക്കേണ്ട അവസ്ഥയിലാണ്.
കട്ട എതിർപ്പുമായി വ്യാപാരികൾ
റോഡ് ലെവലിൽ കാന പണിയണം
സ്ലാബ് കനം മാത്രം പുറത്തേക്ക് തള്ളിനിൽക്കണം
വെള്ളം പോകാൻ ചാലിലേക്ക് ഇടയ്ക്കിടെ ഓവുകൾ സ്ഥാപിക്കണം
ഗ്രിൽ മാൻഹോളുകൾ ഒഴിവാക്കണം
നിർമ്മാണത്തിലെ അശാസ്ത്രീയത ഒഴിവാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |