ജല സംരക്ഷണ പദ്ധതികൾക്ക് ജനപ്രതിനിധികൾ മുന്നോട്ടിറങ്ങണം
പുൽപ്പള്ളി: വയനാട്ടിൽ മഴക്കാലം വിടപറയും മുൻപേ കുടിവെള്ള സ്രോതസ്സുകൾ അതിവേഗം വറ്റിവരണ്ടുണങ്ങുന്നു. കടുത്ത വരൾച്ചാ ഭീഷണിയുടെ നിഴലിലാണ് അതിർത്തി ഗ്രാമങ്ങൾ. ഉയർന്ന താപനില കാരണം കിണറുകളും കുളങ്ങളും ഉണങ്ങിത്തുടങ്ങി. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്. മേഖലയിലെ പ്രധാന ജലസ്രോതസുകളായ കന്നാരംപുഴയും കടമാൻതോടും പൂർണ്ണമായും വറ്റിയ നിലയിലാണ്. ചെറിയ തോടുകളിലും പുഴകളിലും നിലവിലുള്ള അൽപ്പം വെള്ളംപോലും സംരക്ഷിക്കാൻ അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന്
ഇതുവരെയുണ്ടായിട്ടില്ല. 14 മീറ്റർ വീതിയുണ്ടായിരുന്ന കടമാൻ തോടിന്റെ വീതി ആതിക്രമിച്ച് കയ്യേറിയും എക്കൽ അടിഞ്ഞും പല ഭാഗത്തും രണ്ടും മൂന്നും മീറ്ററായി ചുരുങ്ങി. നിലവിലുള്ള ചെറുതും വലുതുമായ തോടുകളിലെ തടയണകൾ അടക്കാൻ വൈകുന്നതിനാൽ ലഭ്യമായ ജലം മുഴുവൻ ഒഴുകി പാഴായിപ്പോകുന്ന സ്ഥിതിയാണ്. അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും വരാനിരിക്കുന്ന കടുത്ത വരൾച്ച മുന്നിൽക്കണ്ട് കൃഷിയിറക്കുന്നതിൽ കർഷകർക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ ഇതുവരെ കർഷകർക്ക് ഒരുവിധ നിർദ്ദേശങ്ങളും അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, വരാൻ പോകുന്ന വരൾച്ചയുടെ ഭീകരത സംബന്ധിച്ച് കർഷകർക്ക് അവബോധവുമില്ല.
തടയണകൾ നിർമ്മിച്ച്
വെള്ളം കെട്ടിനിർത്തണം
കബനി നദിയിലേക്ക് ഒഴുകിയെത്തുന്ന എല്ലാ ചെറിയ ജലസ്രോതസുകളിലും അടിയന്തരമായി തടയണകൾ നിർമ്മിച്ച് വെള്ളം കെട്ടിനിർത്തണം. നിലവിലുള്ള തടയണകൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കബനിയിലെ ജലനിരപ്പ് താഴുകയും കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്യും. ജനപ്രതിനിധികളും വാർഡ് വികസന സമിതി അംഗങ്ങളും നേരിട്ടിറങ്ങി വരുംദിവസങ്ങളിൽ ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കുറഞ്ഞത് ഒരു മാസക്കാലമെങ്കിലും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ വയനാടൻ അതിർത്തി മേഖല അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് കൂപ്പുകുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |