വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിനെക്കുറിച്ച് വിവാദ പരാമർശം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരാമർശം.
'അവരെല്ലാവരും അവിടെയുണ്ട്, ഒറൊറ്റ ഷോട്ടിൽ എല്ലാവരെയും ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും. പക്ഷേ ഞങ്ങൾ അത് ചെയ്യാൻ പോകുന്നില്ല. കാരണം അങ്ങനെ ചെയ്താൽ ചർച്ച നടത്താൻ ആരുമുണ്ടാകില്ല. അവർ ഒരു കരാർ ഉണ്ടാക്കാൻ യാചിക്കുകയാണ്'- പ്രാദേശിക മാദ്ധ്യമമായ ആക്സിയോസിനോട് ട്രംപ് പറഞ്ഞു. ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ ചർച്ചകൾ ഒരാഴ്ച നിർത്തിവയ്ക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയത്ത് പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. നിരവധി സാധാരണക്കാരായ ഇറാനികളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അവരുടെ ദുഃഖം കണ്ട് ഞെട്ടിപ്പോയെന്നും ട്രംപ് പറഞ്ഞു.
ഫെബ്രുവരി 28ന് ടെഹ്റാനിലുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ഒരാഴ്ചയോളം നീളുന്ന ഭീമമായ സംസ്കാരച്ചടങ്ങാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. യുദ്ധം കണക്കിലെടുത്താണ് ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ വൈകിയത്. മൃതദേഹം അജ്ഞാത കേന്ദ്രത്തിൽ ശീതികരണ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഖമനേയിയുടേത് കൂടാതെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു.
വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചത്. ഇന്നലെ പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി. കടുത്ത ചൂട് അവഗണിച്ച് കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ആയിരങ്ങളാണ് ഇവിടെയെത്തിയത്. നാളെ ടെഹ്റാനിലൂടെ മൃതദേഹങ്ങളുടെ വിലാപയാത്ര നടക്കും. വ്യാഴാഴ്ച ജന്മനാടായ മഷാദിൽ ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |