
കൊച്ചി: കേരളത്തിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകളും കാറുകൾക്കൊപ്പം ഇ.വി. ചരക്കുവാഹനങ്ങൾക്കും പ്രിയമേറുന്നു. പരിസ്ഥിതി സൗഹൃദത്തിനപ്പുറം ഇന്ധനച്ചെലവിലെ മികച്ച ലാഭം കണക്കിലെടുത്ത് മൂന്ന് ടൺ വരെ ശേഷിയുള്ള ചരക്കുവാഹനങ്ങളുടെ വിഭാഗത്തിൽ ഇ.വി വിപ്ലവം.
2024-25 സാമ്പത്തിക വർഷം മൊത്തം 18,000 ചരക്കുവാഹനങ്ങളിൽ വെറും 200 എണ്ണമായിരുന്നു ഇ.വികൾ. തൊട്ടടുത്ത വർഷം 600ൽ എത്തി. ആകെ വിറ്റുപോയത് 22,000 വാഹനങ്ങൾ. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ 4,000 വാഹനങ്ങളിൽ 250 എണ്ണവും ഇ.വിയാണ്.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് വില്പന 20 ശതമാനമായി ഉയരുമെന്ന പ്രതീക്ഷയിലാണ് വാഹന നിർമ്മാതാക്കൾ. വലിയ ഇ.വി. ചരക്കുവാഹനങ്ങൾക്കും താമസിയാതെ മികച്ച വിൽപ്പന താത്പര്യം ലഭിക്കുമെന്നാണ് പ്രമുഖ ഡീലർമാരുടെയും പ്രതീക്ഷ. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം അധികവിലയുണ്ട് ഇ.വി വണ്ടികൾക്ക്.
വില്പന കൂടാനുള്ള കാരണങ്ങൾ
ചാർജിംഗ് സ്റ്റേഷനുകളുടെ കുറവും ഉയർന്ന പ്രാരംഭ വിലയുമായിരുന്നു ഇ.വി. ചരക്കുവാഹനങ്ങൾക്ക് ഡിമാൻഡ് കുറയാൻ കാരണം. ഇന്ന് സാഹചര്യം മാറി. കേരളത്തിലുടനീളം ഹൈവേകളിലും നഗരങ്ങളിലും ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം ഓടാൻ കഴിയുന്ന ബാറ്ററികളും, വേഗത്തിൽ ചാർജ് ആകുന്ന 'ഫാസ്റ്റ് ചാർജിംഗ്' സൗകര്യവും വന്നു. ഇ-കൊമേഴ്സ്, സൂപ്പർമാർക്കറ്റ് ഹോം ഡെലിവറികൾ എന്നിവ സജീവമായതോടെ നഗരങ്ങളിൽ ഹ്രസ്വദൂര ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യം ഇ.വികളാണ്.
ഇ.വി. ചരക്കുവാഹനങ്ങളുടെ മേന്മകൾ
1. ഇന്ധനവില പ്രതിസന്ധികൾക്ക് പരിഹാരം
2. മെയിന്റനൻസ് ചെലവ് കുറവ്
3. വായു-ശബ്ദ മലിനീകരണം കുറവ്
4. ഡ്രൈവിംഗ് ലാളിത്യം
നേരത്തെ ഇ.വി. ചരക്കുവാഹനങ്ങളെക്കുറിച്ച് പറയുമ്പോൾ ആർക്കും താത്പര്യമില്ലായിരുന്നു . ഇപ്പോൾ സ്ഥിതി മാറി. പ്രതിദിനം നിരവധി അന്വേഷണങ്ങളുണ്ട്.
നിതിൻ ജോർജ്
ഏരിയാ മാനേജർ
മോൻട്രാ ഇലക്ട്രിക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |