
ബംഗളൂരു: നടൻ പ്രകാശ് രാജ് വീണ്ടും നിയമക്കുരുക്കിൽ. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി താരത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടർച്ചയായി സമൻസുകൾ അയച്ചിട്ടും പ്രകാശ് രാജ് പ്രതികരിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. തുടർന്നാണ് കോടതി നടപടിയെടുത്തത്.
2019ൽ അഭിഭാഷകനായ ദിലീപ് കുമാർ ബംഗളൂരുവിലെ ഹലസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രകാശ് രാജിന് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിൽ ഒരേസമയം വോട്ടർ പട്ടികയിൽ പേരുണ്ടെന്നാണ് പരാതിയിലെ ആരോപണം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ രജിസ്‌ട്രേഷൻ പാടുള്ളൂ. എന്നാൽ താൻ തമിഴ്നാട്ടിൽ നിന്ന് മാത്രമാണ് വോട്ട് ചെയ്യാറുള്ളതെന്ന് പ്രകാശ് രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്‌തു. അറസ്റ്റ് വാറണ്ടിനെതിരെ സ്റ്റേ വാങ്ങുന്നതിനോ ജാമ്യാപേക്ഷ നൽകുന്നതിനോ താരം ഉടൻ മേൽകോടതിയെ സമീപിക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |